സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ അധ്യയന വർഷത്തിന് ഞായറാഴ്ച തുടക്കമായി. രാജ്യത്തെ അറുപതിനായിരത്തിലധികം അധ്യാപകരും സ്കൂൾ ജീവനക്കാരും ഇടവേളക്ക് ശേഷം വിദ്യാലയങ്ങളിൽ ഹാജരാകും. സൂപ്പർവൈസർമാർ, അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ അംഗങ്ങൾ, മറ്റു ജീവനക്കാർ എന്നിവരെല്ലാം സ്കൂളുകളിൽ എത്തണം. സ്കൂളിലെത്തുന്നവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യവകുപ്പും സംയുക്തമായാണ് ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകിയിട്ടുള്ളത്. അതേസമയം, വിദ്യാർഥികൾ അടുത്ത ആഴ്ച സെപ്റ്റംബർ 19നു മാത്രമേ സ്കൂളിൽ എത്തേണ്ടതുള്ളൂ. കുട്ടികൾ എത്തുന്നതിനു മുമ്പ് സുരക്ഷക്ക് ആവശ്യമായ മുൻകരുതലുകൾ പൂർത്തീകരിക്കേണ്ടതിനാണ് ഒരാഴ്ചത്തെ ഇടവേള നൽകിയിരിക്കുന്നത്.
17,881 പുരുഷന്മാരും 38,688 സ്ത്രീകളും അടക്കം 56,569 അധ്യാപകരാണ് രാജ്യത്തെ സ്വദേശി സ്കൂളുകളിലുള്ളത്. ഇവരിൽ 85 ശതമാനവും ഒമാനികൾ തന്നെയാണ്. ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്ന ജീവനക്കാരിൽ 99 ശതമാനവും ഒമാനികളാണ്.ആഗസ്റ്റ് രണ്ടാംപാതിയിലാണ് രാജ്യത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം കോവിഡ് പ്രതിരോധത്തിനുള്ള സുപ്രീം കമ്മിറ്റി എടുത്തത്.
2021-22 വർഷത്തെ അക്കാദമിക് ഇയർ 2022 ജൂലൈ ഏഴിനാണ് അവസാനിക്കുക.12 മുതൽ 17വരെ പ്രായമുള്ള വിദ്യാർഥികളിൽ 90 ശതമാനം പേരും ഇതിനകം രാജ്യത്ത് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതും സ്കൂൾ തുറക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു.
സ്കൂൾ ബാഗുകളും യൂനിഫോമിനുള്ള വസ്ത്രങ്ങള്‍, ചെരിപ്പ്, ഷൂസ് തുടങ്ങിയവ വാങ്ങാനായി കുടുംബസമേതം ആളുകള്‍ എത്തിയതിനാല്‍ സൂഖുകളിലും ഉണർവ് പ്രകടമാണ്. വ്യാപാര മേഖല ഉണര്ന്നതിൽ കച്ചവടക്കാർ സന്തോഷത്തിലാണ്. നീണ്ട ഇടവേളക്ക് ശേഷം ആളുകള്‍ കൂട്ടത്തോടെ സൂഖിലേക്കെത്തിയത് പ്രതീക്ഷയുടെ പൊന്കിരണങ്ങളായാണ് കച്ചവടക്കാർ കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല