സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ഒമാന്‍. ഒമാന്‍ പരമാധികാര സഭയായ സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഒമാന്‍ പൊലീസ് ആന്റ് കസ്റ്റംസ് ഓപറേഷന്‍സ് അസി. ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശനാനുമതി നല്കിയ സാഹചര്യത്തിലാണ് പുതിയ വിസകള്‍ അനുവദിക്കാനുള്ള തീരുമാനം.
അതോടൊപ്പം 2021 ജനുവരിക്ക് ശേഷം അനുവദിച്ച മുഴുവന്‍ വിസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടിയതായും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നേരത്തേ വിസ എടുത്ത പലര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് നടപടി. കാലാവധി നീട്ടിയതിന് പ്രത്യേക ഫീസ് ചുമത്തില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് റോയല്‍ ഒമാന്‍ പോലിസിന്റെ വെബ്സൈറ്റില്‍ കയറിയാല്‍ കാലാവധി നീട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം മനസിലാക്കാന്‍ സാധിക്കും. രണ്ട് ഡോസ് വാക്സിന് അടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് വരാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ആറുമാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞവര്‍ക്ക് രാജ്യത്തേക്ക് തിരികെ വരണമെങ്കില്‍ സ്പോണ്‍സറുടെ അപേക്ഷ ആവശ്യമാണ്. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഒരു ഡോസ് വാക്സിന് സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കണ്ട്രോള് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രി പറഞ്ഞു.
നാലു മാസം നീണ്ട പ്രവേശന വിലക്കിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്കാന് ഒമാന്‍ ഭരണകൂടം തീരുമാനിച്ചു. ഇതുപ്രകാരം സ്വദേശികള്‍ക്കും ഒമാനില്‍ വിസയുള്ള പ്രവാസികള്‍ക്കും, ഒമാനിലേക്ക് വരാന്‍ വിസ ആവശ്യമില്ലാത്തവര്‍ക്കും, ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളവര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രവേശിക്കാം.
ഒമാന്‍ അംഗീകരിച്ച വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. ഓക്സ്ഫോഡ് ആസ്ട്രാസെനക, ഫൈസര്‍, സ്പുട്നിക്, സിനോവാക്ക് വാക്സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് യാത്രാനുമതി. ക്യൂആര്‍ കോഡ് അടങ്ങുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് യാത്രക്കാരുടെ കൈവശമുണ്ടാകണം. മുഴുവന്‍ യാത്രക്കാരും തറസ്സുദ് പ്ലസ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ല. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തും. തുടര്‍ന്ന് പരിശോധനാ ഫലം ലഭിക്കുന്നത് വരെ ഇലക്ട്രോണിക് വള ധരിച്ച് നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ 10 ദിവസത്തെ ഐസൊലേഷനിലേക്ക് മാറ്റും.
ഒമാനും യു.എ.ഇക്കുമിടയിലെ കര അതിർത്തി സെപ്റ്റംബർ ഒന്നു മുതൽ തുറക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ.സൈഫ് അൽ അബ്രി സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം. ഒപ്പം ആർ.ടി.പി.സി.ആർ പരിശോധന ഫലവും ഉണ്ടായിരിക്കണം. ജി.സി.സി പൗരന്മാരെ പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നുണ്ട്.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞിരിക്കണമെന്ന നിബന്ധന മാത്രമാണ് ഉണ്ടാവുക. വ്യാജ സർട്ടിഫിക്കറ്റുകളുമായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലും പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റിലും ക്യു.ആർ കോഡ് നിർബന്ധമാക്കിയതെന്നും ഡോ. അബ്രി പറഞ്ഞു. മുഴുവൻ സർക്കാർ ജീവനക്കാരും സെപ്റ്റംബർ ഒന്നുമുതൽ ഓഫിസുകളിൽ എത്തണമെന്നും ഡോ.സൈഫ് അൽ അബ്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല