സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒമാൻ വീണ്ടും രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തി. ജൂൺ 20 ഞായറാഴ്ച മുതൽ യാത്രാവിലക്ക് ഏർപ്പെടുത്താനാണ് ശനിയാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. രാത്രി എട്ട് മുതൽ പുലർച്ചെ നാലുവരെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. ഇതോടൊപ്പം എല്ലാ വാണിജ്യ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടുകയും വേണം. ഹോം ഡെലിവറിക്ക് വിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.
ഇതോടൊപ്പം മുൻകാല വിലക്കുകളിൽ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെയും യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇനിയൊരു തീരുമാനമുണ്ടാകുന്നത് വരെ യാത്രാ വിലക്ക് പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ മേഖല കനത്ത സമ്മർദത്തിലാണെന്ന് സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.
45 വയസ്സിന് മുകളിലുള്ളവർക്ക് ജൂൺ 20 ഞായറാഴ്ച മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങുമെന്ന് മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററായിരിക്കും പ്രധാന വാക്സിനേഷൻ കേന്ദ്രം. ഖുറിയാത്തിലെ അൽ സഹെൽ ഹെൽത്ത് സെന്ററിലും വാക്സിനേഷൻ ഉണ്ടായിരിക്കും.
പ്രവൃത്തി ദിവസങ്ങളിൽ ഒമാൻ കൺവെൻഷൻ സെൻററിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് മൂന്നുമുതൽ ഒമ്പതുവരെയുമായിരിക്കും വാക്സിനേഷൻ. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയായിരിക്കും കുത്തിവെപ്പ്.
ഖുറിയാത്ത് ഹെൽത്ത് സെൻററിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും വാക്സിനേഷൻ. സീബിലെ ഒമാൻ ഒാട്ടോമൊബൈൽ അസോസിയേഷനിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകീട്ട് നാലുമുതൽ ഒമ്പതുവരെയും ഡ്രൈവ് ത്രൂ വാക്സിനേഷൻ ഉണ്ടായിരിക്കും.
ജൂൺ 21 മുതലുള്ള അടുത്ത ഘട്ട മാസ് വാക്സിനേഷനിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററായിരിക്കും പ്രധാനവേദിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരുക്കങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കൺവെൻഷൻ സെന്റർ സന്ദർശിച്ചിരുന്നു.
വാക്സിനേഷനുവേണ്ടി ഇലക്ട്രോണിക് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തറാസുദ് പ്ലസ് ആപ്ലിക്കേഷൻ വഴി http://covid19.moh.gov.om എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന 45 വയസ്സിന് മുകളിലുള്ളവർ സർക്കാർ അംഗീകൃത കേന്ദ്രങ്ങളിലെ കുത്തിവെപ്പിന് മുൻകൂട്ടി അപ്പോയിൻമെന്റ് ബുക്ക് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയ അ റിയിപ്പിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല