സ്വന്തം ലേഖകൻ: ഒമാനിൽ ഇന്നു മുതൽ പ്രാബല്യത്തിലായ രാത്രികാല ലോക്ക്ഡൗണിൽ വിമാനയാത്രക്കാർക്ക് തടസ്സങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് കമ്പനി അറിയിച്ചു. പോകുന്നവർക്ക് ഒപ്പം പോകാനും വരുന്നവരെ വിളിക്കാൻ പോകാനും ഒരാൾക്ക് അനുമതിയുണ്ടാകും. ഇതിന് യാത്ര രേഖകൾ കാണിച്ചാൽ മതിയാകും.
മസ്കത്ത് വിമാനത്താവളത്തിലെ പി.സി.ആർ പരിശോധന സംവിധാനം പതിവുപോലെ പ്രവർത്തിക്കും. ഇങ്ങോട് വരുന്ന യാത്രക്കാർ യാത്ര രേഖകൾ കാണിക്കണം. ഒപ്പം വരുന്നവരുണ്ടെങ്കിൽ 1099 എന്ന കൺട്രോൾ റൂം നമ്പറിൽ വിളിച്ച് അനുമതി തേടുകയും വേണമെന്ന് ഒമാൻ എയർപോർട്സ് കമ്പനി അറിയിച്ചു.
വലിയ പെരുന്നാൾ അവധി ദിവസങ്ങളിലെ കോവിഡ് സമൂഹ വ്യാപനം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ലോക്ക്ഡൗണിൽ വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിനൊപ്പം സഞ്ചാരവിലക്കും പ്രാബല്യത്തിലുണ്ടാകും. ജൂലൈ 31 വരെയാണ് നിയന്ത്രണങ്ങൾ.
പെരുന്നാൾ ദിനമായ ജൂലൈ 20നും 21,22 തീയതികളിലും സമ്പൂർണ അടച്ചിടലായിരിക്കും ഉണ്ടാവുക. ലോക്ഡൗൺ നിർദേശങ്ങളും കോവിഡ് മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി ജനങ്ങൾക്ക് നിർദേശം നൽകി. ബലി പെരുന്നാൾ പ്രാർഥനകൾക്കും പരമ്പരാഗത പെരുന്നാൾ ചന്തകൾക്കും വിലക്കുണ്ട്. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പെരുന്നാൾ അവധി ദിവസങ്ങളിൽ പാടില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല