1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2021

സ്വന്തം ലേഖകൻ: പ്രധാന തസ്തികകളിലടക്കം സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഒമാൻ. വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പരീക്ഷകൾക്കു തുടക്കം കുറിച്ചു. ഭരണനിർവഹണ കാര്യാലയങ്ങളിൽ 1,000ൽ ഏറെ സ്വദേശികളെ ഉടൻ നിയമിക്കും. 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവൽക്കരണത്തിനാണ് നീക്കം.

സ്വകാര്യ ആരോഗ്യമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള ‘ബാദിർ’ ക്യാംപെയ്ന്റെ ആദ്യഘട്ടമായി 228 പേർ ജോലിയിൽ പ്രവേശിച്ചു. 185 നഴ്സുമാർക്കും 43 ഡന്റിസ്റ്റുകൾക്കുമാണു നിയമനം. ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് ലൈസൻസ് നേടി, സർക്കാർ ആശുപത്രികളിൽ 3 മാസം പരിശീലനം പൂർത്തിയാക്കിയാണ് സ്വദേശികൾ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നത്.

ഇവർക്കു തൊഴിൽ മന്ത്രാലയം സാമ്പത്തിക സഹായം നൽകും. ഭിന്നശേഷിക്കാർക്കും സാമൂഹിക സുരക്ഷ ആവശ്യമുള്ള കുടുംബത്തിലെ കുട്ടികൾക്കും തൊഴിൽ ഉറപ്പാക്കും. ഫിനാൻസ്, അക്കൌണ്ടിങ്, മാനേജ്മെന്റ്, ഡ്രൈവർ തസ്തികകളിൽ ജനുവരി മുതൽ സ്വദേശികൾക്കു മാത്രമാണ് നിയമനം. മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളെ ഇതു ബാധിച്ചു.

ഹോം ഡെലിവറിയടക്കം നൂറിലേറെ തസ്തികകളിലെ വീസ നിരോധനത്തിനു പുറമേയാണിത്. കൂടാതെ പല മേഖലകളിലെയും ഡ്രൈവർ തസ്തികകളിൽ നിന്നു പ്രവാസികളെ ഒഴിവാക്കുകയാണ്. കോവിഡിനെ തുടർന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിന്‍റെ ഫലമായി കഴിഞ്ഞ രണ്ട് വർഷ കാലയളവിനിടയിൽ ഒമാനിലെ മൊത്തം ജനസംഖ്യയിൽ അഞ്ച് ശതമാനത്തിലേറെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

2017ൽ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിന് മുകളിലായിരുന്നു വിദേശികളുടെ എണ്ണം. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയുള്ള രണ്ടാഴ്ച കാലയളവിൽ മാത്രം 17912 വിദേശികൾ ഒമാൻ വിട്ടതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 11.02 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയിലും 39306 പേർ സർക്കാർ മേഖലയിലുമാണ് ജോലിയെടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.