സ്വന്തം ലേഖകൻ: ഒമാനിലെ വിവിധ സർക്കാർ ആശുപത്രികളിൽ സ്വദേശിവത്‌കരണം നടപ്പാക്കി ആരോഗ്യമന്ത്രാലയം. വിദേശ നഴ്‌സുമാർക്കുപകരം 170-ലേറെ സ്വദേശി നഴ്‌സുമാരെയാണ് പുതിയതായി നിയമിച്ചത്. സെപ്റ്റംബർ ഒന്നുമുതൽ സ്വദേശി നഴ്‌സുമാർ സേവനം തുടങ്ങിയതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്താകെ എട്ട് സർക്കാർ ആശുപത്രികളിലാണ് സ്വദേശിവത്‌കരണം നടപ്പാക്കിയത്. സുഹാർ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ വിദേശ നഴ്‌സുമാർക്ക് തൊഴിൽ നഷ്ടമായത്. 62 സ്വദേശി നഴ്‌സുമാരാണ് ഇവിടെ പുതുതായി ജോലിയിൽ പ്രവേശിച്ചത്.
സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ 36 നഴ്‌സുമാർ, ഇബ്ര ആശുപത്രി (32), ജഅലാൻ ബൂ അലി ആശുപത്രി (18), സൂർ ആശുപത്രി (8), കസബ് ആശുപത്രി (5), ബുറൈമി ആശുപത്രി (2), ഹൈമ ആശുപത്രി (1) എന്നിങ്ങനെയാണ് തൊഴിൽനഷ്ടമായ വിദേശി നഴ്‌സുമാരുടെ എണ്ണം.
ഒമാനിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകും
ഒമാനിൽനിന്നുള്ള രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് വൈകാൻ സാധ്യത. എന്നാൽ, പ്രത്യേക വിമാന സർവിസുകൾ തുടരും. ഒമാനിൽനിന്ന് സർവിസ് നടത്തുന്ന പ്രത്യേക വിമാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി സെപ്റ്റംബർ ഒന്നുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയിട്ടുണ്ട്.
മസ്കത്തിൽനിന്ന് ഖസബ് വിമാനത്താവളത്തിലേക്കും എണ്ണ ഖനന മേഖലകളിലേക്കും മാർഗനിർദേശങ്ങൾ പാലിച്ച് ആഭ്യന്തര സർവിസുകൾ നടക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ ഒമാൻ എയറും ഒമാൻ വിമാനത്താവളങ്ങളും തയാറായതായി കഴിഞ്ഞ ദിവസം ഒമാൻ എയർ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല