1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2021

സ്വന്തം ലേഖകൻ: ഒമാനില്‍ കോവിഡ് ബാധിതരുടെ നിരക്കുയരുന്നുവെങ്കിലും കടുത്ത നിയന്ത്രണ നടപടികള്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കമ്മിറ്റി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്‌സീനെടുത്തവര്‍ക്കേ പ്രവേശനം അനുവദിക്കുകയുള്ളു. രാജ്യത്ത് ആകെ 95,277 പേരാണ് വാക്‌സീന്റെ മൂന്നാം ഡോസ് എടുത്തത്. മൂന്നാം ഡോസ് നിര്‍ബന്ധമാക്കണമെന്ന ഉദ്ദേശം നിലവില്‍ ഇല്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു.

രാജ്യത്തെ വിദേശികളില്‍ 90 ശതാമനവും ആദ്യ ഡോസ് വാക്‌സീനെടുത്തു. 83 ശതമാനം രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തീകരിച്ചവരാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിടങ്ങളിലെത്തുന്ന ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സീനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സര്‍ക്കുലര്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്‌സീന്‍ എടുക്കാന്‍ ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നും ഹാജരാക്കണം.

രാജ്യത്ത് 90 പേർക്ക് ഒമിക്രോണ്‍ ബാധിച്ചതായി സംശയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്രി പറഞ്ഞു. ഇതില്‍ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ വര്‍ധനവ് ആരോഗ്യ സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. 10 ശതമാനം പൗരന്മാര്‍ ഇതുവരെ രണ്ടാം ഡോസ് എടുത്തിട്ടില്ല. നാല് ശതമാനം പേര്‍ ആദ്യ ഡോസ് എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

49 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് മരണമുണ്ടായത്. ഇവര്‍ വാക്‌സീന്‍ സ്വീകരിച്ചിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. സ്വദേശികളും വിദേശികളുമായി 230,000 പേര്‍ ഇനിയും വാക്‌സീന്‍ സ്വീകരിക്കാത്തവരായുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ ഭൂരിഭാഗവും വാക്‌സീനെടുക്കാത്തവരാണ്. വാക്‌സീനേഷന്‍ മൂലം തളര്‍ച്ചയോ ഹൃദയാഘാതമോ സംഭവിക്കുന്നതായി ഏതെങ്കിലും പഠനങ്ങളില്‍ തെളിഞ്ഞിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.