സ്വന്തം ലേഖകൻ: ഉൽപന്നത്തിൻ്റെ വിലയുടെ അഞ്ചു ശതമാനത്തിൽ കൂടുതൽ മൂല്യവർധിത നികുതി ചുമത്തുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് ഉപഭോക്ത സംരക്ഷണ വകുപ്പ് അറിയിച്ചു.രാജ്യത്ത് വെള്ളിയാഴ്ച മുതൽ വാറ്റ് നിലവിൽ വന്ന സാഹചര്യത്തിലാണ് വകുപ്പ് ചെയർമാൻ സുലൈമാൻ ബിൻ അലി അൽ ഹികമി അറിയിപ്പ് നൽകിയിരിക്കുന്നത്. വാറ്റിൽനിന്ന് ഒഴിവാക്കിയ വസ്തുക്കൾക്ക് നികുതി ചുമത്തുന്നത് ശ്രദ്ധയിൽപെട്ടാൽ അറിയിക്കാനും നിർദേശമുണ്ട്.
നേരത്തെ 98 ഉൽപന്നങ്ങളെ മാത്രമായിരുന്നു വാറ്റിൽനിന്ന് ഒഴിവാക്കിയത്. ഇപ്പോൾ 488 അവശ്യവസ്തുക്കളെ ഒഴിവാക്കിയിട്ടുണ്ട്. പൗരന്മാർക്കും താമസക്കാർക്കും നികുതി ഭാരമാകാതിരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഉപഭോക്താക്കളിൽ ഗുണകരമായ പ്രതിഫലനം ഇത് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഉൽപന്നങ്ങളുടെ വിലകളും വകുപ്പ് അധികൃതർ നിരീക്ഷിക്കുകയും വിലനിലവാരം കാലാകാലങ്ങളിൽ പുതുക്കുകയും ചെയ്യുന്നുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു. വാറ്റ് നിയമത്തിൽ പറയുന്ന പ്രകാരമാണോ നടപടികൾ മുന്നോട്ടുപോകുന്നതെന്ന് നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. അഞ്ചു ശതമാനത്തിൽ കുറവ് വാറ്റ് ചുമത്തുന്നതിൽ നിയമപ്രകാരം തെറ്റില്ല. എന്നാൽ, കൂടുതലായാൽ നിയമവിരുദ്ധമാണ്.
കൊറോണ വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഉപഭോക്ത സംരക്ഷണ അതോറിറ്റി വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ട്. കോവിഡ് മുൻകരുതലിനായി വലിയ തുക ചെലവഴിച്ച ചില കടകൾക്ക് ഉൽപന്നങ്ങളുടെ വിലവർധിപ്പിക്കാൻ അനുമതി നലകിയതായും വകുപ്പ് മേധാവി അറിയിച്ചു.
എന്നാൽ, ഇവർ തെളിവ് സമർപ്പിച്ച ശേഷമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റമദാനിൽ വിലക്കയറ്റം സൃഷ്ടിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുന്നതിനാണ് നടപടികൾ സ്വീകരിച്ചത്. കോവിഡും റമദാനും ഒരുമിച്ചുവന്ന സമയമായതിനാൽ ഉൽപന്നങ്ങളുടെ വിൽപന വർധിച്ചിട്ടുണ്ട്. ലോക്ഡൗൺ സാധ്യത മുന്നിൽ കണ്ട് പലരും സാധനങ്ങൾ ധാരാളമായി വാങ്ങുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല