1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2021

സ്വന്തം ലേഖകൻ: കോവിഡ് വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബഹ്‌റൈന്‍ യെല്ലോ അലേര്‍ട്ടിലേക്ക്. ഈ മാസം 19 മുതല്‍ ജനുവരി 31 വരെ രാജ്യം യെല്ലോ ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി വ്യക്തമാക്കി. ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് രാജ്യം യെല്ലോ ലെവലിലേക്ക് മാറുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ സ്ഥിതിഗതികള്‍ പഠനത്തില്‍ വിധേയമാക്കി കൊണ്ടിരിക്കുകയാണെന്ന് ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി. കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് യെല്ലോ അലേര്‍ട്ട് നടപ്പാക്കുന്നത്.

ഈ മാസം 19 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ മുമ്പ് യെല്ലോ ലെവലില്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല, രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസിന് സമയമായവര്‍ ഉടന്‍തന്നെ ഹെല്‍ത്ത് സെന്ററുകളിലെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യെല്ലോ ലെവല്‍ കാലയളവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ ലെവലിലേത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കും. ബഹ്‌റൈനില്‍ കോവിഡ് ജാഗ്രത പുലര്‍ത്തുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാജ്യത്തെ നിവാസികളോട് കോവിഡ് പ്രതിരോധ സമിതി ആവശ്യപ്പെട്ടു.

അതേസമയം, ശനിയാഴ്ച്ചയാണ് രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോഗ്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ രാജ്യത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഏത് രാജ്യത്ത് നിന്നാണ് ഇയാള്‍ എത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇയാള്‍ ബഹ്‌റൈനില്‍ എത്തിയ ശേഷം ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ് ഇദ്ദേഹമെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ ഗള്‍ഫ് നാടുകളില്‍ സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു വന്നവരോ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വംശജരോ ആയിരുന്നു ഇവിടങ്ങളില്‍ ഒമിക്രോണ്‍ പോസിറ്റീവായത്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ഇവ പടര്‍ന്നുപിടിച്ച ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.