സ്വന്തം ലേഖകൻ: കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള സർവിസുകൾക്കുകൂടി ഖത്തർ എയർവേസ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. അംഗോള, സാംബിയ എന്നിവയാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്ക, മൊസാംബീക്, സിംബാബ്വെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ശനിയാഴ്ച വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിലക്കുള്ള രാജ്യങ്ങളിൽനിന്നും അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തർ എയർവേസ് അറിയിച്ചു. അതേസമയം, നിലവിലെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സാംബിയയിലേക്കും അംഗോളയിലേക്കും ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കായി ഖത്തര്‍ എയർവേസ് സര്‍വിസ് നടത്തും.
ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ആറ് ആഫ്രിക്കൻ രാജ്യങ്ങളെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം എക്സപ്ഷനൽ റെഡ് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടി ഖത്തർ കഴിഞ്ഞ ദിവസം എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ എയര്‍വേയ്സിന്റെ ഒരു വിമാനങ്ങളിലും ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്നാണ് അറിയിപ്പ്.
ദക്ഷിണാഫ്രിക്ക, തെക്കന്‍ സുഡാന്, സുഡാന്, സിംബാബ്വെ, നമീബിയ, ലെസോത്തോ, ഐശ്വതിനി, ബോട്സ്വാന, തുടങ്ങി രാജ്യങ്ങളെയാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയുള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളും ഈ ലിസ്റ്റില്‍ തന്നെയാണുള്ളത്. ഈ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
വാക്സിനെടുത്തവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും അല്ലെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. അതിനിടെ രാജ്യത്ത് ഇന്ന് 155 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 140 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 15 പേര് വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഖത്തര്‍ എയര്‍വേയ്സ് ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല