സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം രാജ്യത്ത് നടന്നത് 140 ഇടപാടുകള്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 136 കാര്‍ഡ് ഉടമകളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങിയിരിക്കുന്നത്. ജനുവരി ഒന്ന് മുതലാണ് ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി നടപ്പിലാക്കിയത്.
അതേസമയം കേരളത്തിലെ ഒരാള്‍ പോലും ഇതര സംസ്ഥാനത്തു നിന്നും റേഷന്‍ വാങ്ങിയിട്ടില്ല. എന്നാല്‍ കര്‍ണാടകയില്‍ നിന്നുള്ള രണ്ട് കാര്‍ഡ് ഉടമകള്‍ കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് മല്ലികാര്‍ജുനപ്പ എന്ന ആളും പിന്നാലെ ടിഡി പ്രകാശന്‍ എന്നആളുമാണ് റേഷന്‍ വാങ്ങിയത്. കേരളത്തിന് പുറമേ ഗോവ, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളും ഇതര സംസ്ഥാനങ്ങളിലെ റേഷന്‍ കടയെ ആശ്രയിച്ചിട്ടില്ല.
രാജ്യത്ത് കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്. ഈ സംസ്ഥാനങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്ക് പട്ടികയിലുള്ള ഏത് സംസ്ഥാനത്തു നിന്നും റേഷന്‍ വാങ്ങാവുന്ന പദ്ധതിയാണ് ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോകുന്ന ആളുകള്‍ക്കും താമസക്കാര്‍ക്കും റേഷന്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 12 സംസ്ഥാനങ്ങളിലെ നാലുകോടിയില്‍പ്പരം കാര്‍ഡ് ഉടമകള്‍ക്കാണ് പുതിയ പദ്ധതി ഗുണകരമാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല