സ്വന്തം ലേഖകൻ: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലും പ്രാന്തപ്രദേശങ്ങളിലും സ്‌ഫോടന സമാനമായ ശബ്ദം കേട്ടത് ആളുകളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങളടക്കം ചെറുതായി കുലുങ്ങിയതോടെ ജനംപരിഭ്രാന്തരായി. ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്ന സ്റ്റേഡിയത്തിലും ശബ്ദം മുഴങ്ങി.
ഒരു ജെറ്റ് വിമാനത്തില്‍ നിന്നുള്ള മുഴക്കമാണിതെന്ന് ഫ്രഞ്ച് പോലീസ് പിന്നീട് സ്ഥിരീകിച്ചു. ശബ്ദത്തെ തുടര്‍ന്ന് പല സ്ഥാപനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തേക്കിറങ്ങി ഓടിയിരുന്നു.
ഇത് സ്‌ഫോടനമല്ലെന്നും ശബ്ദാതീത വേഗത്തില്‍ യുദ്ധവിമാനം അന്തരീക്ഷത്തിലൂടെ പറന്നപ്പോഴുണ്ടായ ശബ്ദമാണിതെന്ന് ഫ്രഞ്ച് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ആക്ഷേപ ഹാസ്യവാരികയായ ചാര്‍ലി ഹെബ്ദോയുടെ മുന്‍ ഓഫീസിന് പുറത്ത് കഴിഞ്ഞ ആഴ്ച കത്തി കുത്ത് നടന്നിരുന്നു. ഇത് ഭീകരപ്രവര്‍ത്തനമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച സ്‌ഫോടനം ശബ്ദം കേട്ടത് ജനങ്ങളെ തികച്ചും ആശയക്കുഴപ്പത്തിലാക്കി
റോളണ്ട് ഗരോസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ ശബ്ദം വ്യക്തമായി കേട്ടു. സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയും ജര്‍മന്‍താരം ഡൊമിനിക് കോഫെറും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ ആയിരുന്നു മുഴക്കം കേട്ടത്. താരങ്ങള്‍ ആശ്ചര്യത്തോടെയും ആശങ്കയോടെയും മുകളിലേക്കും സ്‌റ്റേഡിയത്തിലേക്കും നോക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല