
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചത്തത്തില്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 നെതിരായ പരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിനായി പൊരുതുന്ന ലോകത്ത് ഇന്ത്യയുടെ മരുന്നുകള്‍ നൽകുന്നതു പുതിയ പ്രതീക്ഷയാണ്. ഈ നടപടികളിലൂടെ ഇന്ത്യയെ ലോകമാകെ അഭിനന്ദിക്കുകയാണ്. അതില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കണം. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. കോടിക്കണക്കിന് ജീവിതങ്ങൾ വെല്ലുവിളി നേരിടുന്നു. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ല. ഉറ്റവർ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു– പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് ലോക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കോവിഡിൽനിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും. വിവിധ രാജ്യങ്ങളിൽ 42 ലക്ഷത്തിൽ അധികം പേരെ ഇതിനകം കോവിഡ് ബാധിച്ചു. 2.75 ലക്ഷത്തിൽ അധികം പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ നിരവധി കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. അതിൽ അനുശോചനം അറിയിക്കുന്നു.
കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. വളരെ കുറച്ച് എൻ 95 മാസ്കുകൾ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യയിൽ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എൻ 95 മാസ്കുകളും ദിവസേന ഉണ്ടാക്കുന്നു– മോദി പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണു രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല