
സ്വന്തം ലേഖകൻ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ വാഷിങ്ങ്ടൺ ഡിസിയിൽ എത്തി. ഇന്ത്യയുടെ അമേരിക്കൻ സ്ഥാനപതി തരൺജിത്ത് സിംഗ് സന്ദുവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. 2019 സെപ്റ്റംബര്‍ മാസത്തിലായിരുന്നു പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനമുണ്ടായത്.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഇന്ത്യൻ വംശജരും എത്തിയിരുന്നു. വിമാനത്താവളം മുതൽക്ക് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ച വഴിയോരത്ത് നിന്നുകൊണ്ടാണ് ഇന്ത്യൻ പതാക ഉയര്‍ത്തിക്കാണിച്ചാണ് പ്രധാനമന്ത്രിയെ ഇവര്‍ സ്വീകരിച്ചത്. ഊഷ്മളമായ സ്വീകരണത്തിന് പ്രവാസി ഇന്ത്യക്കാരോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദര്‍ശനമുണ്ടാകുന്നത്. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് കൂടിക്കാഴ്ചയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയിലേക്ക് എത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അഫ്ഗാന്‍ വിഷയവും ചൈനയുടെ പിടിവാദം, ഭീകരവാദം എന്നിവ ചര്‍ച്ചയാകും.
പ്രധാനമന്ത്രി മോദി ക്വാഡ് ഉച്ചകോടിയിലും, യുഎന്‍ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും സംസാരിക്കും. ശനിയാഴ്ച ന്യൂയോര്‍ക്കിൽ വച്ചാണ് യുഎൻ പൊതു അസംബ്ലി നടക്കുന്നത്. ജനുവരിയില്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട് പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുക.
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം അഞ്ച് പ്രമുഖ വ്യാവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ക്വാൽക്കോം, അഡോബി, ഫസ്റ്റ് സോളാര്‍, ജനറൽ ആറ്റൊമിക്സ്, ബ്ലാക്ക്സ്റ്റോൺ എന്നീ കമ്പനികളുടെ സിഇഒമാരുമായാണ് മോദി ഇന്ന് കൂടിക്കാഴ്ച നടത്തുക.
ഇന്ത്യൻ സമയം രാത്രി 11 മണിക്ക് പ്രധാനമന്ത്രി മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് ശേഷം 12.30ന് ഇന്ത്യൻ വംശജ കൂടിയായ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല