1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2021

സ്വന്തം ലേഖകൻ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളിയാണെന്ന് കമലാ ഹാരിസ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ പ്രശ്നവും ഇന്തോ പാസഫിക് മേഖലയിലെ അഭിവൃദ്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു.

ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ ജൂണ്‍ മാസത്തിൽ കോവിഡ് പ്രതിസന്ധിയുടലെടുത്ത സമയത്ത് ഹാരിസ് പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയും കമലാ ഹാരിസും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണ്. നമുക്ക് സമാനമായ മൂല്യങ്ങളും ഭൗമരാഷ്ട്രീയ താത്പര്യങ്ങളുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും അമേരിക്കയും ഏറ്റവും വലുതും പഴയതുമായ ജനാധിപത്യ രാജ്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി, ഇരു രാജ്യങ്ങളും മൂല്യങ്ങൾ പങ്കിടുന്നുവെന്നും സഹകരണം ക്രമേണ വർദ്ധിക്കുകയാണെന്നും പറഞ്ഞു.

പ്രസിഡന്റ് ബൈഡന്റെയും കമലയുടേയും നേതൃത്വത്തിലുള്ള നമ്മുടെ ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് പ്രചോദനത്തിന്റെ ഉറവിടം നിങ്ങളാണെന്നും മോദി ഹാരിസിനോട് പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഹാരിസിനെ ക്ഷണിക്കാനും പ്രധാനമന്ത്രി മറന്നില്ല.

ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്ന് കമല ഹാരിസ് പറഞ്ഞു. ഇന്ത്യ വാക്സീൻ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യ അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് ഇരു നേതാക്കളും പറഞ്ഞു. ഇരുരാജ്യങ്ങളും ഒന്നിച്ച് നിന്നാൽ ലോകത്ത് ഗഹനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കമല ഹാരിസ് പ്രതികരിച്ചു.

മൂന്നു ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ക്വാൽകോം ഉൾപ്പെടെ 5 വൻകിട യുഎസ് കമ്പനികളുടെ മേധാവികളുമായി ഇന്നലെ ചർച്ച നടത്തി. ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യയിലും ഡിജിറ്റൽ ഇന്ത്യയുമായി ബന്ധപ്പെട്ട പദ്ധതികളിലും സഹകരിക്കാൻ താൽപര്യമുണ്ടെന്നു ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു.

ഇന്ന് പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ബൈഡനുയി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും നാലു രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങുന്ന ക്വാഡ് ഉച്ചകോടി വൈറ്റ് ഹൗസിൽ നടക്കുക. മോദിയോടൊപ്പം ജപ്പാനീസ് പ്രധാനമന്ത്രി യോഷിഹിദേ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ എന്നിവരും ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും. പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റവും അത് പ്രതിരോധിക്കുന്നതിനായുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.