സ്വന്തം ലേഖകൻ: സാഹോദര്യവും സഹാനുഭൂതിയും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുത്ത് ഇറാക്കിന്റെ പ്രശ്നങ്ങൾ മറികടക്കാവുന്നതേ ഉള്ളൂവെന്ന് ഫ്രാൻസിസ് മാർപാപ്പ. പ്രസിഡന്റ് ബർഹാം സലേയുടെ കൊട്ടാരത്തിലെ സ്വീകരണത്തിനു ശേഷം നയതന്ത്ര ഉദ്യോഗസ്ഥരോടും സിവിൽ സൊസൈറ്റി പ്രതിനിധികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിൽനിന്നു മുക്തമാകാൻ ലോകം പരിശ്രമിക്കുന്നതിനിടെയാണ് തന്റെ ഇറാക്ക് സന്ദർശനമെന്ന് മാർപാപ്പ പറഞ്ഞു. മഹാവ്യാധി ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, സാമൂഹിക- സാമ്പത്തിക മേഖലകളെയും ബാധിച്ചിരിക്കുന്നു. നമ്മുടെ ജീവിത രീതികളെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾ മഹാവ്യാധി ഉയർത്തിയിരിക്കുന്നു. നമ്മൾ മഹാവ്യാധിയിൽനിന്നു മുക്തരാകുന്പോൾ മുന്‍പത്തേതിനേക്കാളും മെച്ചപ്പെട്ടിരിക്കണം. നമ്മളെ ഒരുമിപ്പിക്കുന്ന കാരണങ്ങളെ അടിസ്ഥാനമാക്കി വേണം ഭാവിയെ രൂപപ്പെടുത്തേണ്ടത്.
യുദ്ധവും ഭീകരതയും വിഭാഗീയ സംഘർഷങ്ങളും പതിറ്റാണ്ടുകൾ ദുരന്തംവിതച്ച നാടാണ് ഇറാക്ക്. വ്യത്യസ്ത സംസ്കാരങ്ങളും മതങ്ങളും വംശങ്ങളും ആശയങ്ങളും സമാധാനത്തിൽ ഒരുമിച്ചു നിലനിൽക്കുന്നതിനെ അംഗീകരിക്കാൻ മൗലിക വാദത്തിനു കഴിയില്ല. വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും വൈജാത്യങ്ങളുടെയും മുഖമുദ്ര പേറുന്ന ഇറാക്കിന്, സമാധാനപരമായി സഹകരിച്ചു നീങ്ങുന്ന സമൂഹത്തിന്റെ മാതൃക പശ്ചിമേഷ്യക്കും ലോകത്തിനു മുഴുവനും നല്കാൻ കഴിയുമെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.
മതത്തിന്റെ പേരിൽ അതിക്രൂരപീഡനങ്ങൾക്ക് ഇരയായ യെസീദി വിഭാഗങ്ങളുടെ കാര്യം മാർപാപ്പ എടുത്തു പറഞ്ഞു. പ്രസിഡന്‍ഷ്യൽ കൊട്ടാരത്തിലെ സ്വീകരണത്തിനുശേഷം മാർപാപ്പ ബാഗ്ദാദിലെ അവർ ലേഡി ഓഫ് സാൽവേഷൻ സിറിയൻ കത്തോലിക്കാ കത്തീഡ്രലിൽ മെത്രാന്മാരുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തി.
നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനെത്തിയ മാർപാപ്പയെ ബാഗ്ദാദ് വിമാനത്താവളത്തിൽ ഇറാക്കി പ്രധാനമന്ത്രി മുസ്തഫ അൽ കദീമി സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് കനത്ത സുരക്ഷയോടെ വാഹനവ്യൂഹത്തിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു പോയ മാർപാപ്പയെ കാണാൻ വത്തിക്കാന്റെയും ഇറാക്കിന്റെയും പതാകകളുമായി നൂറുകണക്കിനു പേർ വഴിയരുകിൽ കാത്തുനിന്നിരുന്നു.
കൊട്ടാരത്തിൽ പ്രസിഡന്റ് ബർഹാം സലേ മാർപാപ്പയെ സ്വീകരിച്ചു. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാർപാപ്പ ബാഗ്ദാദിലെ ഔവർ ലേഡി ഓഫ് സാൽവേഷൻ സിറിയൻ കത്തോലിക്കാ പള്ളിയിൽ മെത്രാന്മാരുമായും പുരോഹിതരുമായും കൂടിക്കാഴ്ച നടത്തി. അധിനിവേശ യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കിരാതവാഴ്ചയും ഇതര മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും മൂലം അത്യന്തം ക്ലേശിക്കുന്ന ഇറാക്കി സഭയ്ക്ക് മാർപാപ്പയുടെ സന്ദർശനം പുതിയ ഉണർവു നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
2003നു മുന്‍പ് 14 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന ഇറാക്കിൽ ഇന്ന്, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കു പ്രകാരം രണ്ടര ലക്ഷത്തോളം പേരാണ് അവശേഷിക്കുന്നത്. ഭൂരിഭാഗവും മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്തു. മാർപാപ്പയ്ക്കായി കനത്ത സുരക്ഷയാണ് ഇറാക്കി സർക്കാർ ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല