
സ്വന്തം ലേഖകൻ: ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ ഇറാഖിലേക്ക്. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്ച ആരംഭിക്കും. കൊവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് ഒരിക്കലൂടെ ആരംഭമായ ഘട്ടത്തിലാണ് സന്ദർശനം. ഇറാഖിലേക്ക് പുറപ്പെടുംമുമ്പ് പോപിന്‍റെ സംഘത്തിലെ എല്ലാവർക്കും കുത്തിവെപ്പ് നൽകും. മൂന്നു ദിവസം സന്ദർശനം നീളും. അടുത്തിടെ തീവ്രവാദി ആക്രമണങ്ങൾക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന മാർപാപ്പക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
എട്ടു വർഷത്തിനിടെ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന 33ാം വിദേശ സന്ദർശനമാണിത്. ബഗ്ദാദിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ വിരുന്നോടെയാകും പര്യടനത്തിന് തുടക്കം. പ്രസിഡന്‍റ് ബർഹാം സാലിഹ്, പ്രധാനമന്ത്രി മുസ്തഫ അൽഖാദിമി എന്നിവർ പങ്കെടുക്കും. തുടർന്ന് സീറോ കാതലിക് കത്തീഡ്രലിൽ ബിഷപ്പുമാർ, പാതിരിമാർ എന്നിവരെ കാണും.
നജഫിലെത്തി ശിയാ ആത്മീയ നേതാവ് ആയത്തുല്ല അലി സിസ്താനിയെ സന്ദർശിക്കും. ഇർബിൽ, മൂസിൽ, ഖർഖൂഷ് നഗരങ്ങളിൽ ക്രിസ്ത്യൻ നേതാക്കളെ കാണും. ഇവിടങ്ങളിൽ സമുദായ വിഷയങ്ങളും ദേവാലയ നിർമാണവും ചർച്ച നടത്തും. മൂസിലിൽ ഐ.എസ് ഇരകളായി കൊല്ലപ്പെട്ട ക്രിസ്തീയ സഹോദരങ്ങൾക്ക് പ്രത്യേക പ്രാർഥന നടത്തും.
ഐ.എസ് തകർത്ത ശേഷം പുനർനിർമിച്ച സെന്‍റ് മേരി അൽതാഹിറ കതീഡ്രലിലും സന്ദർശനം നടത്തും. ഇർബിലിൽ ഫുട്ബാൾ സ്റ്റേഡിയത്തിൽ വൻ ജനസാന്നിധ്യത്തിൽ നടക്കുന്ന ഖുർബാനയാണ് പ്രധാന ആകർഷണം. ഐ.എസ് പിടിമുറുക്കിയ ഇറാഖിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ക്രിസ്തീയ ജനസംഖ്യയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല