സ്വന്തം ലേഖകൻ: ഓൺലൈനിൽ പോണ്‍ വീഡിയോ കാണുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ. ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവർ അവരവരുടെ മുഖം സ്കാൻ ചെയ്യണമെന്ന പുതിയ നിർദേശം സർക്കാരിനു മുന്നിൽ വച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. പോൺ വീഡിയോ കാണുന്നവർക്ക് പ്രായപൂർത്തിയായിട്ടുണ്ടോയെന്ന് തെളിയിക്കുന്നതിനാണിത്. ദ ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ ഓസ്‌ട്രേലിയയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോണ്‍ വീഡിയോ കാണുന്നതിനു തടസമില്ലായിരുന്നു. എന്നാൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശമനുസരിച്ച് 18 വയസ് പൂർത്തിയായവർക്ക് മാത്രമായിരിക്കും പോൺ വീഡിയോകൾ കാണാനാവുക. ഇതനുസരിച്ച് ഓൺലൈനിൽ പോൺ വീഡിയോ കാണുന്നവർ മുഖം സ്കാൻ ചെയ്യണം. അവരുടെ സർക്കാർ തിരിച്ചറിയൽ രേഖയിലെ പ്രായവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇതിലൂടെ പരിശോധിക്കും.
ഇതിനായൊരു ഫെയ്സ് വെരിഫിക്കേഷൻ സർവീസ് ആഭ്യന്തര മന്ത്രാലയം വികസിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഇതുവഴി ഒരു വ്യക്തിയുടെ പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലെ ഫോട്ടോകളുമായി മുഖം പൊരുത്തപ്പെടുത്തിക്കൊണ്ട് അവരുടെ വ്യക്തിത്വം സ്ഥിരീകരിക്കാൻ കഴിയും. അതേസമയം, പുതിയ നിർദേശവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും പ്രതികരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറലിന്റെ ഓഫിസിനോട് ചോദിച്ചപ്പോൾ, ആഭ്യന്ത്രമന്ത്രാലയത്തിലേക്കാണ് എല്ലാ ചോദ്യങ്ങളും കൈമാറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല