
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ട്രാൻസിഷൻ പീരീഡ് അവസാനിക്കാൻ മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ അവസാനവട്ട ചർച്ചകൾക്കായി ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രസൽസിൽ. ഇക്കുറി നിർണായക പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും പിരിയുക വ്യാപാര ഉടമ്പടികൾ ഇല്ലാതെയാകും. വ്യാപാര രംഗത്ത് കടുത്ത അനിശ്ചിതത്വത്തിനാണ് ഇത് വഴിവെക്കുക.
ഫിഷിങ് റൈറ്റ്സ്, ബിസിനസ് കോംപറ്റീഷൻ റൂൾസ് തുടങ്ങിയ തീരൂമാനമാകാത്ത നിർണായക വിഷയങ്ങളിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡേർ ലീനുമായി നേരിട്ടുള്ള ചർച്ചകൾക്കായാണ് ഇന്നുച്ച കഴിഞ്ഞ് പ്രധാനമന്ത്രി ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ എത്തുക. 27 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധിയായാവും കമ്മിഷൻ പ്രസിഡന്റ് ബോറിസുമായി നാളെ നിർണായകമായ ചർച്ചകൾ നടത്തുക.
ഇരുകൂട്ടരും തമ്മിൽ വ്യാപാര ഉടമ്പടിയിൽ എത്താതെ പിരിഞ്ഞാൽ ജനുവരി ഒന്നുമുതൽ പരസ്പരം വാണിജ്യ- വ്യാപാര രംഗത്ത് പുതിയ ചാർജുകൾ ഈടാക്കുന്ന സ്ഥിതിവിശേഷമാകും സംജാതമാകുക. അതിർത്തിയിലെ പരിശോധനകളും പുതിയ നികുതികളും വിലവർധനയ്ക്കും പല ഉൽപന്നങ്ങളുടെയും ലഭ്യതക്കുറവിനും കാരണമാകും.
സീപോർട്ടുകളിലെയും എയർപോർട്ടുകളിലെയും പരിശോധന വലിയ ഗതാഗത പ്രതിസന്ധിയും സൃഷ്ടിക്കും. ഡോവറിലും സൌത്താംപ്റ്റണിലും പോർട്സ്മോത്തിലും മറ്റും ട്രക്കുകളുടെ മണിക്കൂറുകൾ നീളുന്ന നീണ്ട നിര പതിവു കാഴ്ചയാകും. ക്രമേണ ബ്രിട്ടനിലേക്കുള്ള വരവിന് ട്രക്ക് ഡ്രൈവർമാർ തയാറാകാത്ത സ്ഥിതിപോലും സംജാതമായേക്കും എന്നാണ് മുന്നറിയിപ്പ്.
കാർഷികേതര ഉൽപന്നങ്ങൾക്ക് ഇപ്പോഴത്തെ നിരക്കിൽ 2.8 ശതമാനവും ഓട്ടോമൊബൈൽ ഉൽപന്നങ്ങൾക്ക് 10 ശതമാനവും പാൽ ഉൽപന്നങ്ങൾക്കും മറ്റും 35 ശതമാനം വരെയും വിലവർധനയുണ്ടാകും.. ബ്രിട്ടനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഉൽപന്നങ്ങൾക്കും സമാനമായ രീതിയിൽ തിരിച്ചടികളുണ്ടാകും.
സൂപ്പർ മാർക്കറ്റ് ചെയിനുകളിൽ നിന്നും പല ഭക്ഷ്യ ഉൽപന്നങ്ങളും അപ്രത്യക്ഷമാകും. മരുന്നുകളുടെ വിതരണമാണ് പ്രതിസന്ധിയിലാകുന്ന മറ്റൊരു മേഖല. പല മരുന്നുകൾക്കും ക്ഷാമം അനുഭവപ്പെടും. വിവിധ യൂറോപ്യൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലും പഠിക്കുന്ന വിദ്യാർഥികളുടെ യാത്രകളും വീസാ നടപടിക്രമങ്ങളും ദുഷ്കരമാകും.
യൂറോപ്യൻ രാജ്യങ്ങളിൽ ഡ്രൈവിങ്ങിന് ബ്രിട്ടീഷ് ഡ്രൈവർമാർ ഇന്റർനാഷണൽ ഡ്രൈവിങ്ങ് ലൈസൻസ് പ്രത്യേകം ഫീസ് നൽകി തരപ്പെടുത്തേണ്ടിവരും. ഇൻഷുറസ് കവറേജിനും സമാനമായ രീതിയിൽ മാറ്റങ്ങളുണ്ടാകും. പെൻഷൻ, വളർത്തുമൃഗങ്ങളുമായുള്ള യാത്ര, പാസ്പോർട്ട്, ഡ്യൂട്ടി ഫ്രീ ഷോപ്പിംങ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം മാറ്റങ്ങൾക്ക് വിധേയമാകും.
ഇവയ്ക്കെല്ലാം പുറമേ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ കൂടി നിലവിൽ വരുന്നതോടെ മറ്റേതൊരു രാജ്യവുമായുള്ള ബന്ധംപോലെ മാത്രമാകും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബ്രിട്ടന്റെ ബന്ധം. യൂറോപ്പിലെ മറ്റ് 27 രാജ്യങ്ങളും ഒരുമിച്ച് ഒറ്റപ്പെടുത്തുന്ന സ്ഥിതിയിലേക്ക് ബ്രിട്ടൻ മാറും. എന്നാൽ എന്തു വന്നാലും ബ്രിട്ടന്റെ അടിസ്ഥാന താൽപര്യങ്ങൾ ബലികഴിച്ചുള്ള കരാറിന് തയാറല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല