സ്വന്തം ലേഖകൻ: ഫിലിപ് രാജകുമാരന്റെ മരണം ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചതായി എലിസബത്ത് രാജ്ഞി. 99 കാരനായ ഭർത്താവ് ഫിലിപ്പിന്റെ മരണം തന്റെ ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞതായി മകൻ ആൻഡ്രു മാധ്യമങ്ങളോടു വ്യക്തമാക്കി. ഫിലിപ് രാജകുമാരന്റെ മരണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആൻഡ്രു പറഞ്ഞു. ഇതു വലിയ നഷ്ടമാണ്. രാഷ്ട്രത്തിന്റെ മുത്തച്ഛനെ നഷ്ടമായി- ആൻഡ്രു മാധ്യമങ്ങളോടു പറഞ്ഞു.
ഫിലിപ് രാജകുമാരന്റെ സംസ്കാരചടങ്ങുകൾ വിൻസർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ ശനിയാഴ്ച നടക്കും. ശനിയാഴ്ച വരെ ബ്രിട്ടനിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫിലിപ് രാജകുമാരൻ 2005 മുതൽ ഉപയോഗിച്ചിരുന്ന ലാൻഡ് റോവറിലാകും അദ്ദേഹത്തിന്റെ മൃതദേഹം സെന്റ് ജോർജ് ചാപ്പലിൽ എത്തിക്കുക. കൊട്ടാരത്തിൽനിന്നു ചാപ്പൽ വരെ മൃതദേഹം ലാൻഡ് റോവറിൽ കൊണ്ടുപോകും.
സംസ്കാര ചടങ്ങുകളിലേക്ക് ആരെയൊക്കെ ക്ഷണിച്ചിട്ടുണ്ടെന്ന് ഇനിയും വ്യക്തമായിട്ടില്ല. ചടങ്ങുകളിൽനിന്ന് വൻ ജനസഞ്ചയത്തെ ഒഴിവാക്കുന്നതിനുള്ള പദ്ധതികളും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്. അതേസമയം, രാജകുമാരനോടുള്ള ആദരസൂചകമായി വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പള്ളിമണികൾ 99 തവണ മുഴങ്ങി. ദുഃഖസൂചകമായി ലണ്ടനിലും എഡിൻബറയിലുമുൾപ്പെടെ 41 വീതം ആചാരവെടികളും. എട്ട് ദിവസത്തെ ദുഃഖാചരണത്തിലാണ് രാജ്യം.
കോവിഡ് കാലത്തു ജനക്കൂട്ടമൊഴിവാക്കാൻ കൊട്ടാരത്തിനു മുന്നിൽ പൂക്കൾ വെക്കുന്നതിനു പകരം ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്യണമെന്നു ബക്കിങ്ഹാം കൊട്ടാരം ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഫിലിപ് രാജകുമാരന് ആദരമർപ്പിച്ച് പാർലമെൻറ് ജനസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല