സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. പ്രവര്‍ത്തനസമയം അരമണിക്കൂര്‍ കൂടി കൂട്ടി. സംസ്ഥാന ബാങ്കേഴ്സ് സമിതിയാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ ഇനി ഇടപാടുകാര്‍ക്ക് ബാങ്കിങ് സേവനം ലഭ്യമാകും. നേരത്തെ മൂന്നരവരെയായിരുന്നു ബാങ്കിങ്ങ് സമയം. ഉച്ചഭക്ഷണസമയം രണ്ടുമുതല്‍ രണ്ടരവരെയാക്കാനും തീരുമാനിച്ചു. തീരുമാനം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.
പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനസമയം ഏകീകരിക്കുന്നതിനാണ് നടപടി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഇടപാടുകാരുടെ സൗകര്യത്തിനായി ഓരോ സംസ്ഥാനത്തെയും ബാങ്കിങ് സമയം ഏകീകരിക്കാന്‍ 9 മുതല്‍ 3 വരെ, 10 മുതല്‍ 4 വരെ, 11 മുതല്‍ 5 വരെ എന്നീ പ്രവൃത്തിസമയങ്ങളില്‍ ഒന്നു തെരഞ്ഞെടുക്കാനാണ് ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന് നിര്‍ദേശിച്ചിരുന്നത്.
എല്ലാ ബാങ്കുകളുടെയും അഭിപ്രായം തേടിയ ശേഷമാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതോടൊപ്പം ഉച്ചഭക്ഷണ ഒഴുവ് സമയവും സംസ്ഥാനത്ത് ഏകീകരിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ രണ്ടര വരെയാണ് ഒഴിവു സമയം. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് സമയക്രമം ഏകീകരിച്ചത്. എന്നാല്‍, സ്വകാര്യ ബാങ്കുകളില്‍ ഈ സമയക്രമം ബാധകമാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല