
സ്വന്തം ലേഖകൻ: പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകമെന്ന് റിപ്പോർട്ട്. യുവാവിനെ ആൾക്കൂട്ടം തല്ലിച്ചതച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ കപൂർത്തലയിലാണ് സംഭവം. മതനിന്ദ ആരോപിച്ചാണ് ആൾക്കൂട്ടം മർദ്ദിച്ചത്. 24 മണിക്കൂറിനിടെ പഞ്ചാബിൽ നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്.
കപൂർത്തല ജില്ലയിലെ ഗുരുദ്വാരയിലുണ്ടായിരുന്ന സിഖ് പതാക എടുത്ത് മാറ്റിയതിനാണ് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. ഞായറാഴ്ച രാവിലെ നിസാംപൂർ ഗ്രാമത്തിലായിരുന്നു സംഭവം. സിഖുകാരുടെ മത പതാകയായ നിഷാൻ സാഹിബ് എടുത്ത് മാറ്റിയതിന് പിന്നാലെ സിഖ് വിശ്വാസികൾ കൂട്ടമായെത്തി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.
പതാക നശിപ്പിച്ചതിന് ശേഷം യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ വന്ന് പിടികൂടുകയായിരുന്നു. തുടർന്നാണ് കൂട്ടം ചേർന്ന് മർദ്ദിച്ചത്. ശനിയാഴ്ച വൈകിട്ടും മറ്റൊരു സാഹചര്യത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. അമൃത്സറിലെ സുവർണക്ഷേത്രത്തിനുള്ളിലായിരുന്നു സംഭവം. ഇവിടെ സൂക്ഷിക്കുന്ന മതപുസ്തകത്തിന് സമീപം വെച്ചിരിക്കുന്ന വാൾ കൈക്കലാക്കൻ യുവാവ് ശ്രമിച്ചെന്നും തുടർന്ന് ആൾക്കൂട്ടം ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.
പ്രാർത്ഥനയ്‌ക്കെത്തിയ ആളുകളാണ് യുവാവിനെ മർദിച്ച് കൊല്ലപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ പരമീന്ദർ സിങ് പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല