സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ജനീവയില്‍ കൂടിക്കാഴ്ച നടത്തി. ഇരു പക്ഷവും ബന്ധങ്ങളെ വീണ്ടും ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ചയ്ക്കായി മുഖാമുഖം വരുന്നത്. ഇവരുടെയും ആദ്യ കൂടിക്കാഴ്ച, ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
അമേരിക്കയുടെ ആയുധ നിയന്ത്രണവും റഷ്യന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള യുഎസ് ആരോപണങ്ങളും ഉള്‍പ്പെടുത്തി ഇരുവരും ചര്‍ച്ചകള്‍ സജ്ജമാക്കിയിരുന്നു.ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു കൂടിക്കാഴ്ച. വിദേശത്ത് റഷ്യയുടെ മോശം പ്രവര്‍ത്തനം, സ്വദേശത്ത് മനുഷ്യാവകാശം എന്നിവയെക്കുറിച്ച് ഒരു നീണ്ട പട്ടിക ചർച്ചയ്ക്ക് മുമ്പായി യുഎസ് ഉന്നയിച്ചിരുന്നു. ചാരവൃത്തിക്ക് ശിക്ഷിക്കപ്പെട്ട മുന്‍ യുഎസ് നാവികനായ പോള്‍ വീലന്‍ ഉള്‍പ്പെടെ റഷ്യയിലെ യുഎസ് തടവുകാരുടെ ഗതിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സാധ്യമായ പുരോഗതിയുടെ സൂചനകളുണ്ട്:
ചർച്ചകൾ ഫലപ്രദമാകുമെന്നു പുടിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേർക്കുനേരെയിരുന്നുള്ള ചർച്ച എല്ലായ്പ്പോഴും സ്വാഗതാർഹമാണെന്നു ജോ ബൈഡനും പറഞ്ഞു. ചർച്ചയ്ക്കു തൊട്ടുമുന്‍പ് മാധ്യമപ്രവർത്തകർ ഫോട്ടോ എടുക്കാനെത്തിയപ്പോൾ ഇരുനേതാക്കളും പരസ്പരം നോക്കാൻ തയ്യാറായില്ല. എന്നാൽ അതേസമയം സ്വിസ് പ്രസിഡന്റ് ഗൈ പാർമലിനൊപ്പമുള്ള ഫോട്ടോസെഷനിൽ ഇരുനേതാക്കളും ഹസ്തദാനം നടത്തി. ഉച്ചകോടിയിലേക്ക് ഇരു നേതാക്കളെയും പാർമലിൻ സ്വാഗതം ചെയ്യുകയും ചെയ്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവറോവ് എന്നിവരും ചർച്ചയിൽ പങ്കാളികളായി. നാലു മണിക്കൂറോളമാണ് ആദ്യഘട്ട ചർച്ച നീണ്ടത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക് സുള്ളിവൻ, ആഭ്യന്തര അണ്ടർ സെക്രട്ടറി, റഷ്യയിലെ യുഎസ് അംബാസഡർ തുടങ്ങിയവർ രണ്ടാംഘട്ട ചർച്ചയിൽ പങ്കാളികളാകും.
റഷ്യൻ ഭാഗത്ത് പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷ്കോവ്, റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി യാക്കോവ്, റഷ്യൻ സൈനികമേധാവി , യുഎസിലെ റഷ്യൻ അംബാസഡർ, ഉക്രെയിൻ, സിറിയ എന്നിവിടങ്ങളിലെ റഷ്യൻ പ്രതിനിധി എന്നിവരും പുടിന്റെ വക്താവും പങ്കെടുക്കും.
ആണവനിർവ്യാപനത്തിന് ഇരു രാജ്യങ്ങളും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വേദിക്കു പുറത്ത് സമാധാനപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. സ്വിസ് ആണവവിരുദ്ധ സംഘടനയായ കാംപാക്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ആയുധ നിയന്ത്രണത്തെക്കുറിച്ച് ബൈഡനും പുടിനും ചർച്ച ചെയ്യുമെന്നാണു പ്രതീക്ഷയെന്ന് പ്രവർത്തകർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല