
സ്വന്തം ലേഖകൻ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.
ഒമാന്‍ ഭരണാധികാരിയുടെ മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്.
അവിവാഹിതനായ സുൽത്താന് സഹോദരങ്ങളുമില്ല. പൂനെയിലും സലാലയിലുമായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനായിരുന്നു. ഇന്ത്യയുമായി എക്കാലത്തും സവിശേഷബന്ധം പുലര്‍ത്തിപ്പോന്ന ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്.
ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണ ശേഷം അദ്ദേഹം രാജ്യത്തിന്റെ മസ്കറ്റ് ആൻഡ് ഒമാൻ എന്ന പേര് മാറ്റി സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി മാറ്റിയിരുന്നു.
അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം മസ്കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. സുല്‍ത്താന്റെ നിര്യാണത്തെ തുടര്‍ന്ന് ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് അടുത്ത ഒമാന്‍ സുല്‍ത്താനാകും. നിലവില്‍ പൈതൃക സാംസ്കാരിക മന്ത്രിയായ ഹൈതം ബിന്‍ താരിഖ് പുതിയ സുല്‍ത്താനായി സത്യപ്രതിജ്ഞ ചെയ്തതായി ഒമാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ജസീറയാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പുതിയ സുല്‍ത്താനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ട കാലത്തെല്ലാം സമാധാനത്തിന്റെ തുരുത്തായി ഒമാന്‍ എന്ന രാജ്യത്തെ നിലനിര്‍ത്തിയ ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. എല്ലാ ചേരികള്‍ക്കും ഒരു പോലെ സ്വീകാര്യനായി നില കൊള്ളാന്‍ ഖാബൂസിന് കഴിഞ്ഞു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് സുല്‍ത്താന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല