സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നാളെ മുതല്‍ അടിയന്തര സേവനങ്ങള്‍ക്ക് മാത്രം അനുമതി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അതേസമയം സാധ്യമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ബുധനാഴ്ച മരിച്ചു. 49, 62 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 291 ആയി.
ബുധനാഴ്ച 780 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 118 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരേത്ത തന്നെ അധികൃതർ പറഞ്ഞിരുന്നു. 437 പേരാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 15,552 ആണ്.
രോഗബാധ കൂടുന്നതിനാൽ രാജ്യത്ത് ഏപ്രിൽ രണ്ടുമുതൽ മുതൽ കൂടുതൽ നിയന്ത്രണങ്ങൾ വരും. മാർച്ച് 26 മുതൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും നിലവിൽ തുടരുകയാണ്. മാളുകളിൽ 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. ജിംനേഷ്യങ്ങൾ, ഡ്രൈവിങ് സ്കൂളുകൾ എന്നിവ അടച്ചിട്ടുണ്ട്. പൊതുബസുകളിലും മെട്രോയിലും വാരാന്ത്യദിവസങ്ങളിൽ 20 ശതമാനം യാത്രക്കാർ മാത്രമേ പാടുള്ളൂ. മറ്റ് ദിവസങ്ങളിൽ 30 ശതമാനം യാത്രക്കാർ മാത്രമാണ്.
വീടുകൾക്കകത്തും മജ്ലിസുകളിലും സംഗമങ്ങൾ പാടില്ല. പൊതുഇടങ്ങളിൽ അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്ന നിയന്ത്രണവും നിലവിലുണ്ട്. സിനിമതിയറ്ററുകൾ 20 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. പാർക്കുകൾ, ബീച്ചുകൾ, കോർണിഷുകൾ എന്നിവിടങ്ങളിലെ കളി സ്ഥലങ്ങളും വ്യായാമ ഇടങ്ങളുമെല്ലാം അടച്ചിട്ടുണ്ട്. മ്യൂസിയങ്ങൾ, ൈലബ്രറികൾ എന്നിവിടങ്ങളിൽ 30 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം.
റസ്റ്റാറൻറുകളും കഫേകളും 15ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ക്ലീൻ ഖത്തർ പ്രോഗ്രാം സർട്ടിഫിക്കറ്റുള്ള റസ്റ്റാറൻറുകൾക്കും കഫേകൾക്കും 30 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. മറ്റുള്ളവക്ക് തുറന്ന സ്ഥലങ്ങളിൽ 30 ശതമാനം ആളുകളെ മാത്രം പ്രേവശിപ്പിക്കാം.
ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ള കൊറോണ വൈറസിെൻറ ബ്രിട്ടൻ, ദക്ഷിണാഫ്രിക്കൻ വകഭേദം ഖത്തറിൽ കൂടുതലാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം കൂടുതൽ വേഗത്തിൽ പടർത്താൻ കഴിവുള്ള ഇനം വൈറസാണ് ഇത്. അടുത്ത ദിവസങ്ങൾ നിർണായകമാണെന്നും രോഗികളുടെ എണ്ണം ഗണ്യമായി കുറക്കാൻ ഈ ദിവസങ്ങളിൽ സാധിക്കണമെന്നും അധികൃതർ പറയുന്നു. ഇല്ലെങ്കിൽ സമ്പൂർണലോക്ഡൗൺ വേണ്ടിവരുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല