സ്വന്തം ലേഖകൻ: ഖത്തറിലെ സ്കൂളുകളിൽ കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കുന്നതിെൻറ ഭാഗമായി എല്ലാ അധ്യാപകരും ജീവനക്കാരും നിർബന്ധമായും കൊവിഡ് വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ ആഴ്ചയിൽ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. അനിവാര്യമായ കാരണമില്ലാതെ വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗബാധയുണ്ടാവുകയും ക്വാറൻറീനിൽ കഴിയേണ്ടിവരുകയും ചെ്യതാൽ അക്കാലയളവിൽ ശമ്പളം ലഭിക്കില്ല.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ മാർച്ച് 21 മുതലാണ് പ്രാബല്യത്തിൽ വരുക. സ്കൂൾ അധ്യാപകരും ജീവനക്കാരും ഉടൻതന്നെ വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് വാക്സിൻ ലഭിക്കാനുള്ള മുൻഗണനപ്പട്ടികയിൽ നേരത്തേതന്നെ അധ്യാപകരും സ്കൂൾ ജീവനക്കാരും ഉൾപ്പെട്ടിരുന്നു.
ഇത്തരത്തിൽ വാക്സിൻ സ്വീകരികാത്തവരാണെങ്കിൽ അവർക്ക് സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ഓരോ ആഴ്ചയും കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വരും. ഇതു രണ്ടും പാലിക്കവാത്തവർക്ക് സ്കൂളിൽ ജോലിക്കെത്താൻ കഴിയില്ല. സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ഇഹ്തിറാസ് ആപിലെ ബാർകോഡിന് ചുറ്റും സ്വർണ വർണം ഉണ്ടായിരിക്കണം.
വാക്സിൻ സ്വീകരിച്ചവരുടെ ഇഹ്തിറാസിലാണ് ഈ വർണം തെളിയുകയുള്ളൂ. അല്ലെങ്കിൽ വാക്സിൻ സ്വീകരിച്ചതായുള്ള കാർഡ് കാണിക്കണം. ഇതു രണ്ടും കഴിയാത്തവർ ആഴ്ചയിൽ കൊവിഡ് പരിശോധനക്ക് വിധേയരാവുകയും അതിെൻറ സർട്ടിഫിക്കറ്റ് കാണിക്കുകയുമാണ് വേണ്ടത്.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ടായിട്ടും ഒഴിവാക്കാൻ പറ്റാത്ത കാരണമില്ലാഞ്ഞിട്ടും വാക്സിൻ സ്വീകരിക്കാത്തവരുടെ കാര്യത്തിൽ കൂടുതൽ കർശനനടപടികൾ ഉണ്ടാവും. ഇത്തരക്കാർക്ക് പിന്നീട് കൊവിഡ് ബാധയുണ്ടായാലോ കൊവിഡ് ബാധിച്ചയാളുമായി സമ്പർക്കമുണ്ടായാലോ ക്വാറൻറീനിൽ പോകേണ്ടി വരും. ഈ ക്വാറൻറീൻ കാലയളവിൽ ശമ്പളം ലഭിക്കില്ല. ശമ്പളമില്ലാത്ത കാലമായാണ് ക്വാറൻറീനിൽ കഴിയുന്ന ദിവസങ്ങളെ കണക്കാക്കുകയെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
ഡിസംബർ 23 മുതലാണ് ഖത്തറിൽ വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ്. 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗകര്യമുണ്ട്. വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നു പോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും.
നിലവിൽ മുൻഗണനാ പട്ടികയിൽ ഉള്ളവർക്കാണ് വാക്സിൻ നൽകുന്നതെങ്കിലും എല്ലാവർക്കും കുത്തിവെപ്പ് നൽകുകയാണ് ലക്ഷ്യം. ഇതിെൻറ ഭാഗമായാണ് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) പ്രത്യേക വാക്സിനേഷൻ കേന്ദ്രം തുറന്നത്. ഇവിടെനിന്ന് സ്കൂൾ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമടക്കം നേരത്തേ അറിയിപ്പ് ലഭിച്ചവർക്ക് വാക്സിൻ നൽകുന്നുണ്ട്. രജിസ്ട്രേഷൻ ഇല്ലാത്തവർക്കും അപ്പോയൻറ്മെൻറ് ഇല്ലാത്തവർക്കും ഇവിടെനിന്ന് വാക്സിൻ സ്വീകരിക്കാൻ കഴിയുന്നുണ്ട്. കൊവിഡ് വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കായി ലുസൈലിലെ ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ കേന്ദ്രവും തുറന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല