1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ സുപ്രധാന നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ തുടക്കമായി. ഖത്തറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നത് എന്ന സവിശേഷതയുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിട്ടാണ് ഭരണകൂടവും ജനങ്ങളും തെരെഞ്ഞടുപ്പിനെ കാണുന്നത്. വാര്‍ഷിക ബജറ്റുകള്‍ പ്രഖ്യാപിക്കുക, നിയമനിര്‍മാണങ്ങള്‍ നടത്തുക, സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തുക തുടങ്ങിയ സുപ്രധാന റോളുകള്‍ വഹിക്കുന്ന സമിതിയാണ് ശൂറാ കൗണ്‍സില്‍.

30 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ നീണ്ടുനില്‍ക്കും. മുപ്പത് മണ്ഡലങ്ങളിലും സജ്ജീകരിച്ച പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ ഇതിനകം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ശൂറാ കൗണ്‍സിലിലേക്കുള്ള 45 അംഗങ്ങളില്‍ 30 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. ബാക്കിയുള്ളവരെ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നാമനിര്‍ദ്ദേശം ചെയ്യും. 27 സ്ത്രീകള്‍ ഉള്‍പ്പെടെ 252 പേരാണ് നിലവില്‍ മത്സരരംഗത്തുള്ളത്. വോട്ടര്‍ പട്ടികയില്‍ പേരുള്ള ഖത്തരി പൗരന്മാര്‍ക്കാണ് വോട്ട് ചെയ്യാനാവുക.

ഖത്തറില്‍ ജനിച്ച, ഖത്തരി പൗരത്വമുള്ള, 18 വയസ്സ് തികഞ്ഞവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. വോട്ട് ചെയ്യണമെങ്കിൽ പിതാമഹൻ ഖത്തറിയായിരിക്കണം എന്ന നിബന്ധനയും ഉണ്ട്. തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്നലെ രാവിലെ എട്ട് മണിയോടെ അവസാനിച്ചിരുന്നു. 30 മണ്ഡലങ്ങളിലെയും പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതിനോടകം തെരഞ്ഞെടുപ്പ് സമിതി അറിയിച്ചിട്ടുണ്ട്.

ശക്തമായ നിയന്ത്രണങ്ങളോടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടന്നത്. പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ തെരഞ്ഞടെുപ്പ് മേല്‍നോട്ട കമ്മിറ്റി ഏര്‍പ്പെടുത്തിയിരുന്നു. വൈകിട്ട് ആറു മണിക്ക് വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് പിന്നാലെ തന്നെ ഫലം പ്രഖ്യാപിക്കും. ഒരു സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം തുല്യമായാല്‍ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി വിജയിയെ നിശ്ചയിക്കും.

ശക്തമായ പ്രചാരണമായിരുന്നു കാംപയിന്‍ കാലത്ത് സ്ഥാനാര്‍ഥികള്‍ കാഴ്ചവച്ചത്. ദേശീയ ടെലിവിഷനിലൂടെയുള്ള പ്രചാരണത്തിനു പുറമെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും തെരഞ്ഞെടുപ്പിനായി ഉപയോഗിക്കപ്പെട്ടു. ഭൂരിപക്ഷം പേരും യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണ തന്ത്രങ്ങളായിരുന്നു കാംപയിനില്‍ ഉപയോഗിച്ചത്.

അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സ്ഥാനാര്‍ഥികള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം ചിലര്‍ വാഗ്ദാനം ചെയ്തു. ശൂറാ കൗണ്‍സിലിലേക്ക് മല്‍സരിക്കുന്ന വനിതകളാവട്ടെ, സ്ത്രീ ശാക്തീകരണമായിരുന്നു അവരുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. അഴിമതിക്കെതിരായ പോരാട്ടം, മികച്ച ഭരണം തുടങ്ങിയവയും സ്ഥാനാര്‍ഥികള്‍ വാഗ്ദാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.