1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ ഒരു സ്‌കൂളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസ്സില്‍ വച്ച് ഗുളികകള്‍ നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ അധ്യാപികയെ സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതേക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ബന്ധപ്പെട്ട മറ്റ് ഏജന്‍സുകളുടെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവ് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. സ്വകാര്യ സ്‌കൂളിലെ ഏതാനും പെണ്‍ കുട്ടികള്‍ക്ക് മയക്കു ഗുളിക നല്‍കിയതായി ഒരു മാതാവാണ് സാമൂഹ്യ മാധ്യമത്തിലൂടെ പരാതി ഉന്നയിച്ചത്. നവാരിഎച്ച് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്ന് ചെയ്ത പോസ്റ്റില്‍ കുട്ടികളുടെ പരീക്ഷാ പേടി അകറ്റാനെന്ന പേരില്‍ ഖത്തറിലെ ഒരു സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് മയക്കു ഗുളികകള്‍ നല്‍കി എന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു.

അതേസമയം, കുട്ടികള്‍ക്ക് വിതരണം ചെയ്തതായി പറയുന്ന ഗുളികകള്‍ ലബോറട്ടറിയില്‍ പരിശോധനാ വിധേയമാക്കിയെന്നും അവയില്‍ മയക്കു മരുന്നോ മറ്റ് ഏതെങ്കിലും നിരോധിത വസ്തുക്കളോ അടങ്ങിയതായി കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി കുട്ടികള്‍ക്ക് സ്‌കൂളില്‍ വച്ച് ഗുളികകള്‍ വിതരണം ചെയ്തതിനാണ് അധ്യാപികയെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. രക്ഷിതാക്കളുടെ അനുമതിയോട് കൂടി സ്‌കൂള്‍ നഴ്സിന് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് മരുന്ന് നല്‍കാന്‍ അനുമതിയുള്ളൂ എന്നിരിക്കെ ആ നിയമം ലംഘിച്ച് സ്വന്തം നിലയില്‍ ഗുളികകള്‍ നല്‍കിയതിനാണ് അവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ആരോപണ വിധേയയായ അധ്യാപിക, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികള്‍, മരുന്ന് കഴിച്ച കുട്ടികള്‍ തുടങ്ങിയവരില്‍ നിന്ന് മൊഴിയെടുത്തതായി മന്ത്രാലയം അറിയിച്ചു. ഇങ്ങനെ ക്ലാസ്സില്‍ വച്ച് ഗുളിക വിതരണം ചെയ്തത് ആദ്യത്തെ സംഭവമാണെന്ന് എല്ലാവരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു മുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിലും വ്യക്തമായതായി മന്ത്രാലയം അറിയിച്ചു. അന്വേഷണ വിവവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ ഒരു വിധത്തിലുള്ള ഉപേക്ഷയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ ദൗര്‍ഭാഗ്യകരമായ സംഭവം ഒറ്റപ്പെട്ടതാണെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഒരു അധ്യാപിക സ്വന്തം നിലയ്ക്ക് ചെയ്ത കാര്യമാണിത്. ഇത്തരം പ്രവൃത്തികള്‍ ഒരു കാരണവശാലം വച്ചുപൊറുപ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ ഒരു സംഭവത്തിന്റെ പേരില്‍ രാജ്യത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥി സുരക്ഷയെ കുറിച്ച് രക്ഷിതാക്കള്‍ക്കോ മറ്റോ വേവലാതി ഉണ്ടാവേണ്ട കാര്യമില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ആളുകള്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ നിജസ്ഥിതി അറിയാനും അന്വേഷണം ഉറപ്പ് വരുത്തുന്നതിനും വിദ്യാഭ്യാസ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളോ 155 എന്ന ഹോട്ട്‌ലൈന്‍ നമ്പറോ വഴി മന്ത്രാലയവുമായി ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.