1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2021

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി ഖത്തര്‍. തൊഴിലാളികളില്‍ നിന്ന് കരാറുകാര്‍ വാങ്ങിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കിക്കാനാണ് ഖത്തര്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം ഇതിനോടകം 823.5 ലക്ഷം റിയാല്‍ കരാറുകാര്‍ ജീവനക്കാര്‍ക്ക് തിരികെ നല്‍കിയതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ വിപ്ലവകരമായ തീരുമാനമാണ് പതിനായിരക്കണക്കിന് തൊഴിലാളികല്‍ക്ക് തുണയായത്. തൊഴിലാളികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കണമെന്ന് നിയമം ഉണ്ടെങ്കിലും അത് ലംഘിച്ച് വലിയ തുക ഫീസായി ഇടാക്കുക പതിവാണ്. ഇങ്ങനെ അനധികൃതമായി ഈടാക്കിയ പണം തിരികെ വാങ്ങിക്കൊടുക്കുന്നതിന് സുപ്രിം കമ്മിറ്റി ഏര്‍പ്പെടുത്തിയ യൂനിവേഴ്സല്‍ റീഇംബേഴ്സ്മെന്റ് പദ്ധതി പ്രകാരമാണ് കരാറുകാര്‍ ഇത്രയും തുക ജീവനക്കാര്‍ക്ക് തിരികെ നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യാന്തര കുടിയേറ്റ ദിനാചരണ പരിപാടിയുടെ ഭാഗമായി ഖത്തറില്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ ഖത്തര്‍ ഘടകം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 266 കരാറുകാര്‍ 36 മാസ കാലയളവില്‍ 49,286 തൊഴിലാളികള്‍ക്കായി ഏകദേശം 10 കോടിയിലേറെ റിയാല്‍ തിരികെ നല്‍കാന്‍ സമ്മതിച്ചതായും ഇതിനകം, 8.2 കോടി റിയാല്‍ തിരിച്ചടച്ചതായും സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.

36 മാസങ്ങള്‍ക്കകം തുക തിരികെ നല്‍കാനാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനു പുറമെ, സുപ്രിം കമ്മിക്കു കീഴിലുള്ള 11 കരാറുകാര്‍ ലോകകപ്പിനു വേണ്ടിയല്ലാതെ ജോലി ചെയ്യുന്ന തങ്ങള്‍ക്കു കീഴിലെ പതിനെട്ടായിരത്തിലേറെ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് തൊഴിലാളി ക്ഷേമ വിഭാഗം ഡയരക്ടര്‍ മുഹമ്മദ് അല്‍ ഹാജിരി അറിയിച്ചു. എന്നാല്‍ കരാറുകാര്‍ക്ക് റിക്രൂട്ട്‌മെന്റ് ഫീസ് നല്‍കിയതിന് തെളിവുകളില്ലാത്ത തൊഴിലാളികളുടെ കാര്യത്തില്‍ അവര്‍ക്ക് തുക തിരിച്ചു കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പിനായി അതിമനോഹരമായ സ്‌റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കിയ തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന് രാജ്യാന്തര കുടിയേറ്റ ദിനാചരണ പരിപാടിയുടെ ഭാഗമായി നടന്ന യോഗത്തില്‍ തീരുമാനമായി. സുരക്ഷിതവും കാര്യക്ഷമവുമായ കുടിയേറ്റ സൗഹൃദ സാഹചര്യം സൃഷ്ടിക്കാന്‍ ഖത്തര്‍ നടപ്പാക്കിയ പദ്ധതികളും പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

ലോകകപ്പ് നിര്‍മാണ വേളകളില്‍ തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിക്കാന്‍ വെല്‍ഫെയര്‍ ഫോറം രൂപീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍. ലോകകപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30,000ത്തിലേറെ തൊഴിലാളികള്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നതായും അവരെയെല്ലാം ആദരവോടെയാണ് ഖത്തര്‍ പരിഗണിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.