സ്വന്തം ലേഖകൻ: യാത്ര ആവശ്യങ്ങൾക്കുള്ള സൗജന്യ കോവിഡ് പരിശോധന ഖത്തറിലെ സർക്കാർ ആശുപത്രികളിൽ തൽക്കാലം നിർത്തുന്നു. രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. പ്രൈമറി ഹെൽത്ത് െകയർ കോർപറേഷെൻറ (പി.എച്ച്.സി.സി) ആശുപത്രികളിൽ ഞായറാഴ്ച മുതൽ ഈ പരിശോധന ഉണ്ടാവില്ല. ഇതുസംബന്ധിച്ച് അതത് ആശുപത്രികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഖത്തർ റെഡ്ക്രസൻറിെൻറ ഹെൽത്ത് സെൻററുകളിലും ഈ സേവനം നിർത്താനുള്ള സാധ്യതയുണ്ട്.
ഇനിമുതൽ കോവിഡ് ലക്ഷണങ്ങളുള്ളവർക്കു മാത്രം കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. യാത്ര ആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധനക്ക് വരുന്നവരോട് സ്വകാര്യ ആശുപത്രികളെ സമീപിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. നിലവിൽ 350 റിയാൽ മുതൽ 500 റിയാൽ വരെയാണ് കോവിഡ് പരിശോധനക്ക് സ്വകാര്യ ആശുപത്രികളിൽ വേണ്ടത്. ഈ തുക കുറക്കാനുള്ള സാധ്യതയും ഉണ്ട്. നിലവിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാവർക്കും മുൻകൂട്ടിയുള്ള കോവിഡ് പരിശോധന നിർബന്ധമാണ്.
ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ കഴിഞ്ഞ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽ വന്നത്. യാത്രക്കാരൻ www.newdelhiairport.in എന്ന എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്.
ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരന് നാട്ടിലെ വിമാനത്താവളത്തിൽ മോളിക്കുലാർ പരിശോധനയും നടത്തും. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും ബാച്ലേഴ്സിനും പൂർണമായും സൗജന്യമായി സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന നടത്താനാകുമെന്നത് ഏറെ ആശ്വാസകരമായിരുന്നു. രോഗികൾകൂടി വരുന്ന സാഹചര്യത്തിൽ ഇനി കോവിഡ് ലക്ഷണമുള്ളവർക്ക് മാത്രം ഈ പരിശോധന പരിമിതപ്പെടുത്താനാണ് അധികൃതർ ആേലാചിക്കുന്നത്. അടുത്ത ദിവസങ്ങളിൽ റെഡ്ക്രസൻറ് ആശുപത്രികളിലും യാത്ര ആവശ്യങ്ങൾക്കുള്ള പരിശോധന നിർത്തും.
ഫാമിലി ഹെൽത്ത് കാർഡിൽ ഓരോരുത്തരുടെയും ഹെൽത്ത് സെൻറർ എവിടെയാണോ അവിടെയാണ് യാത്ര ആവശ്യങ്ങൾക്കായുള്ള പരിശോധന നടത്തിയിരുന്നത്. ഇവർക്ക് 50 റിയാലാണ് ഫീസ്. ഞായറാഴ്ച മുതൽ ഈ ആവശ്യത്തിനായി വരുന്നവരോട് സ്വകാര്യ ആശുപത്രികളിൽ പോകാനാണ് അധികൃതരുടെ നിർദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല