1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന തൊഴിലുടമകള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ആദ്യമായി വിസ എടുക്കുന്നതുമായി ബന്ധപ്പെട്ടോ അതു പുതുക്കുന്നതുമായി ബന്ധപ്പെട്ടോ ഉള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ പാസ്‌പോര്‍ട്ട് തൊഴിലാളികളുടെ കൈയില്‍ തിരികെ ഏല്‍പ്പിക്കണമെന്ന് തൊഴിലുടമകളെ മന്ത്രാലയം ഓര്‍മിപ്പിച്ചു.

അതേസമയം, വിസയുമായി ബന്ധപ്പെട്ട നടപടികള്‍ക്കു വേണ്ടിയല്ലാതെ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നവരില്‍ നിന്ന് 25000 റിയാല്‍ പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കഴിയുന്നവര്‍ക്കായി മന്ത്രാലയം പ്രഖ്യാപിച്ച സമയപരിധി അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു വെബിനാറില്‍ സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, രാജ്യത്ത് അനധികൃതമായ വിസ കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂനിഫൈഡ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റന്‍ മുഹമ്മദ് അലി അല്‍ റാശിദ് അറിയിച്ചു. ഇവര്‍ക്ക് മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക. അതേപോലെ, ജീവനക്കാരുടെ വിസ എടുക്കല്‍, വിസ പുതുക്കല്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത തൊഴിലുടമകള്‍ക്കെതിരേയും നടപടി സ്വീകരിക്കും. ഇവരില്‍ നിന്ന് 10,000 റിയാലാണ് പിഴ ഈടാക്കുക.

നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് നിയമപരമായി രാജ്യത്ത് തുടരുന്നതിനോ നിയമ നടപടികള്‍ ഒഴിവാക്കി രാജ്യം വിടുന്നതിനോ സൗകര്യമൊരുക്കുന്ന പൊതുമാപ്പ് ഈ വര്‍ഷം ഒക്ടോബര്‍ 10നാണ് പ്രഖ്യാപിച്ചത്. പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കും. ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ 31ന് മുമ്പ് തന്നെ അപേക്ഷ നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ (എസ്എഫ്ഡി) ഉം സലാല്‍, ഉം സുനൈം, മിസൈമീര്‍, അല്‍ വക്‌റ, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സര്‍വീസ് സെന്ററുകള്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്‌മെന്റിലെയും അഞ്ച് സര്‍വീസ് സെന്ററുകളിലെയും ഓഫിസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറു മണി വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിയമ ലംഘകര്‍ക്കുള്ള ഒത്തുതീര്‍പ്പ് തുക പകുതിയായി കുറച്ചതായി യൂനിഫൈഡ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി അറിയിച്ചു. തൊഴിലാളികളുടെ വിസ നിയമങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കാണ് പ്രധാനമായും ഇതിന്റെ ആനുകൂല്യം ലഭിക്കുക.

സ്ഥാപനത്തിന് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ റെസിഡന്‍സ് വിസ എടുക്കല്‍, വിസ പുതുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കുള്ള സെറ്റില്‍മെന്റ് തുകയാണ് 50 ശതമാനമായി കുറച്ചത്. ഈ അവസരം ഉപയോഗപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തൊഴില്‍ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരും തൊഴിലുമട അബ്‌സ്‌കോണ്ടിംഗ് പരാതി നല്‍കി 30 ദിവസം കഴിഞ്ഞവരുമായ പ്രവാസികള്‍ക്ക് നിയമം അനുശാസിച്ചിട്ടുള്ള അനുരഞ്ജന വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാം. ഇവര്‍ക്ക് മറ്റൊരു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്. അതേപോലെ, റസിഡന്‍സ് പെര്‍മിറ്റ് കാന്‍സല്‍ ചെയ്ത ശേഷം 90 ദിവസത്തില്‍ കൂടുതല്‍ കാലം ഖത്തറില്‍ തങ്ങുന്നവര്‍ക്കും ഇതു തന്നെയാണ് വ്യവസ്ഥ.

അവര്‍ക്കും നിയമം അനുശാസിച്ചിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാവുന്നതും മറ്റൊരു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്. മുകളില്‍ പറഞ്ഞ എല്ലാ കേസുകളിലും 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ രാജ്യം വിടാവുന്നതും നിരോധനമില്ലാതെ ഖത്തറിലേക്ക് തിരിച്ചു വരാവുന്നതുമാണെന്നും അധികൃതര്‍ അറിയിച്ചു.

റെസിഡസന്‍സ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ 90 ദിവസം പൂര്‍ത്തിയാക്കിയവരായ പ്രവാസികള്‍ മറ്റൊരു തൊഴിലുടമയ്ക്കു കീഴിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് താമസം ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ അനുവാദമുണ്ടായിരിക്കും. ജോലി വിട്ടു പോയതായി തൊഴിലുടമ പരാതി നല്‍കിയ പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മറ്റൊരു തൊഴിലുടമയിലേക്ക് മാറാന്‍ പൊതുമാപ്പിലൂടെ അനുവാദം നല്‍കും.

വര്‍ക്ക് വിസയില്‍ രാജ്യത്തെത്തി 90 ദിവസമായിട്ടും റെസിഡന്‍സ് പെര്‍മിറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ക്കും ജോലി ഉപേക്ഷിച്ച് പോയതായി തൊഴിലുടമ പരാതി നല്‍കിയവര്‍ക്കും സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാം. ഇതിന് ലേബര്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നുള്ള പ്രത്യേക അനുമതി തേടണം.

അതേസമയം, നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കായുള്ള പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച 2021 ഒക്ടോബര്‍ 10ന് ശേഷം ജോലി വിട്ടു പോയതായി കാണിച്ച് തൊഴിലുടമ പരാതിപ്പെട്ടവരുടെ അപേക്ഷകള്‍ പൊതുമാപ്പ് ആനുകൂല്യത്തിനായി പരിഗണിക്കില്ല. ഇത് പൊതുമാപ്പ് കാലാവധിയില്‍ ഉള്‍പ്പെടില്ല എന്നതാണ് കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.