സ്വന്തം ലേഖകൻ: ഖത്തറിൽ പ്രാബല്യത്തിൽ വന്ന മിനിമം വേതന നിയമത്തിെൻറ ഗുണഭോക്താക്കളാകുന്നത് നാലു ലക്ഷം തൊഴിലാളികളും വിദേശങ്ങളിലെ അവരുടെ കുടുംബങ്ങളുമെന്ന് ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ആൽഥാനി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾ, പരാതികൾ, അന്വേഷണങ്ങൾ തുടങ്ങിയവക്ക് 16008 എന്ന നമ്പറിൽ ബന്ധപ്പെടണം.
രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ ചരിത്രപരമായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് മിനിമം വേതനം ഏര്‍പ്പെടുത്തുന്നത്. ഗാർഹിക തൊഴിലാളികൾ അടക്കമുള്ള ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം മാർച്ച് 20 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2020ലെ 17ാം നമ്പർ നിയമമാണിത്.
മിഡിൽ ഈസ്റ്റിൽ തന്നെ ഇൗ നിയമം നടപ്പാക്കുന്ന ആദ്യരാജ്യമാണ് ഖത്തർ. പുതിയ നിയമപ്രകാരം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ (ഏകദേശം 19,500 ഇന്ത്യൻ രൂപ) മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും (9,750 രൂപ) ഭക്ഷണ അലവൻസിനായി 300 റിയാലും (5850 രൂപ) പുറമേ നൽകാനും നിയമം അനുശാസിക്കുന്നു.
നിയമത്തിന് നേരത്തേ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിഞ്ഞതോടെയാണ് മാർച്ച് 20 മുതൽ നിയമം പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ആറുമാസക്കാലം പുതിയ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ നടത്താൻ കമ്പനികൾക്ക് മന്ത്രാലയം സമയം അനുവദിച്ചിരുന്നു.
നിലവിലുള്ള തൊഴിൽകരാർ പുതുക്കലടക്കം ചെയ്യാനായിരുന്നു ഇത്. ഇതിനേക്കാൾ കുറഞ്ഞ വേതനം നിലവിൽ ലഭിക്കുന്നവരുടെ തൊഴിൽ കരാർ തൊഴിലുടമകൾ പുതിയനിയമമനുരിച്ച് പുതുക്കണം. മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുന്നുണ്ട്.
മിനിമം വേതനം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുകയും പിഴ ചുമത്തുകയും പെട്ടെന്നുള്ള പരിശോധനകളും സന്ദര്‍ശനങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും. ഖത്തറിലെ ഇൻറര്‍നാഷനല്‍ ലേബര്‍ ഓര്ഗനൈസേഷന് ഓഫിസ് അധികൃതർ പുതിയ നിയമം പ്രാബല്യത്തില്‍ വന്നത് സ്വാഗതം ചെയ്തതായും ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ആൽഥാനി പറഞ്ഞു.
തൊഴിൽ മേഖലയിൽ വിപ്ലവകരമായ വിവിധ നടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. തൊഴിലാളികളുടെ ജോലി മാറുന്നതിനാവശ്യമായ എൻ.ഒ. സി സംവിധാനം ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം നേരത്തേ എടുത്തുകളഞ്ഞിട്ടുണ്ട്. ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ എൻ.ഒ.സി കൂടാതെതന്നെ നിബന്ധനകൾക്ക് വിധേയമായി ജോലി മാറാൻ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല