സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇനി വാട്സ്ആപ് സേവനവും. തൊഴിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ, പുതിയ ചട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച ജനങ്ങളുടെ സംശയ നിവാരണത്തിന് 60060601 എന്ന വാട്സ്ആപ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്. ഖത്തര്‍ ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍സ് ഓഫിസാണ് (ജി.സി.ഒ) പുതിയ സേവനം തുടങ്ങിയിത്.
https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്സ്ആപ് സേവനത്തിലേക്കെത്താനും കഴിയും. 60060601 എന്ന നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് ‘ഹായ്’ അയച്ചാല്‍ ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉർദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറു ഭാഷകളിലായി സേവനം ലഭ്യമാണ്. പിന്നീട് ഏഴ് ഓപ്ഷനുകള്‍ നല്‍കും. തൊഴില്‍ അവകാശങ്ങളെക്കുറിച്ച് അറിയല്‍, ഖത്തര്‍ വിസ സെൻററില്‍ അപേക്ഷ നൽകൽ, പരാതികള്‍ അറിയിക്കല്‍, നേരേത്ത അയച്ച അപേക്ഷകളുടെ പുരോഗതി അറിയല്‍, സംശയനിവാരണം, പ്രധാനനമ്പറുകളെക്കുറിച്ചറിയല് എന്നീ ഏഴ് ഓപ്ഷനുകളില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കാം. തുടര്‍ന്ന് ആവശ്യങ്ങള്‍ മെസ്സേജായി അയക്കുന്നതോടെ മറുപടി ലഭിക്കും. തൊഴിലാളിക്കും തൊഴിലുടമക്കും ഈ നമ്പര്‍ വഴി സേവനം തേടാം. എന്നാല്‍, ഈ നമ്പറിൽ വിളിക്കാൻ കഴിയില്ല.
ഖത്തറിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിരുന്നു. 2018 അവസാന പാദത്തിൽ 20,93,360 തൊഴിലാളികളായിരുന്നു ഖത്തറിലുണ്ടായിരുന്നത്. 2019ൽ ആദ്യ പാദത്തിൽ തൊഴിലാളികളുടെ എണ്ണം 21,50,694 ആയി വർധിച്ചു. ഇതിൽ 85.3 ശതമാനം പുരുഷൻമാരും 14.7 ശതമാനം സ്ത്രീകളും ഉൾപ്പെടും. ആസൂത്രണസ്ഥിതിവിവരക്കണക്ക് അതോറിറ്റി നടത്തിയ ലേബർ ഫോഴ്സ് സാമ്പ്ൾ സർവേയിലാണ് തൊഴിലാളികളുടെ എണ്ണം പുറത്തുവിട്ടത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നിർദേശ പ്രകാരമാണ് അതോറിറ്റി സർവേ സംഘടിപ്പിച്ചത്.
സർവേപ്രകാരം 25 വയസ്സിനും 34 വയസ്സിനും ഇടയിലുള്ളവരാണ് എണ്ണത്തിൽ കൂടുതൽ. ആകെയുള്ളതിെൻറ 94.5 ശതമാനവും ഈ പ്രായഗണത്തിൽ പെടുന്നവരാണ്. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളിലെ ലംഘനങ്ങൾ കുറ്റകൃത്യമാക്കിയും വേതനം കൃത്യമായി നൽകാത്തതിന് പിഴ തുക വർധിപ്പിച്ചുമുള്ള കരട് നിയമ ഭേദഗതിക്ക് മന്ത്രിസഭ ഈയടുത്ത് അംഗീകാരം നൽകിയിരുന്നു. 2004ലെ 14ാം നമ്പർ നിയമത്തിലെ വകുപ്പുകളിലെ ഭേദഗതിക്കാണിത്.
തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലെയും ക്യാമ്പുകളിലെയും ആരോഗ്യസുരക്ഷ വ്യവസ്ഥകളും മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കുന്നതിനും തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതമാക്കുന്നതിനും വേതന കുടിശ്ശിക ഇല്ലാതാക്കുന്നതിനും പുതിയ നിയമഭേദഗതി അനുശാസിക്കുന്നുണ്ട്. നിയമ ലംഘകർക്ക് പിഴത്തുക വർധിപ്പിക്കുമെന്നും ഏതുതരം നിയമ ലംഘനങ്ങളും ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കുമെന്നും കരട് നിയമത്തിൽ അടിവരയിട്ട് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല