സ്വന്തം ലേഖകൻ: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസിലേക്കു പോകും. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡി’ന്റെ ഉച്ചകോടിക്ക് ഇക്കുറി യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അധ്യക്ഷത വഹിക്കുന്നത്. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയ ശേഷം മോദി ആദ്യമായാണ് യുഎസ് സന്ദര്‍ശിക്കുന്നത്.
സെപ്റ്റംബര്‍ 24ന് വാഷിങ്ടനില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യൊഷിഹിദെ സുഗ എന്നിവരും പങ്കെടുക്കും. 25ന് ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതു സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. മാര്‍ച്ച് 12ന് വെര്‍ച്വലായി നടത്തിയ ക്വാഡ് ഉച്ചകോടിയിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി ഇക്കുറി നേതാക്കള്‍ വിലയിരുത്തും.
മാര്‍ച്ചില്‍ പ്രഖ്യാപിച്ച ക്വാഡ് വാക്‌സീന്‍ പദ്ധതി, അഫ്ഗാനിലെ സ്ഥിതിഗതികള്‍, പരസ്പര സഹകരണം, സമുദ്ര സുരക്ഷ, സൈബര്‍ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനില്‍നിന്നുള്ള സൈനിക പിന്മാറ്റത്തെ ചൊല്ലി ബൈഡന്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല