സ്വന്തം ലേഖകൻ: 31നു തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കു തുടക്കമിടുന്നതിനാണ് ബ്രിട്ടിഷ് സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്ന് എലിസബത്ത് രാജ്ഞി. വിവാദ ഇടവേളയ്ക്കു ശേഷം ഇന്നലെ വീണ്ടും ചേർന്ന പാർലമെന്റിൽ പ്രസംഗിക്കുകയായിരുന്നു രാജ്ഞി.
യൂറോപ്യൻ യൂണിയൻ വിടുന്നതുമായി ബന്ധപ്പെട്ട ‘ബ്രെക്സിറ്റ്’ കരാർ ഉൾപ്പെടെ പുതിയ 26 ബില്ലുകൾ പ്രഖ്യാപിച്ച അവർ, പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ എഴുതിനൽകിയ പ്രസംഗമാണു പ്രഭുസഭയിലെ സിംഹാസനത്തിലിരുന്നു വായിച്ചത്.
രാജ്ഞിയെക്കൊണ്ടു പ്രസംഗം വായിപ്പിച്ചും ബില്ലുകൾ പ്രഖ്യാപിച്ചും സർക്കാർ ‘തിരഞ്ഞെടുപ്പു പ്രകടനപത്രിക’ അവതരിപ്പിക്കുകയായിരുന്നെന്നു പ്രതിപക്ഷപാർട്ടികൾ പരിഹസിച്ചു. ബ്രെക്സിറ്റ് ബില്ലിന് അംഗീകാരം ലഭിച്ചില്ലെങ്കിൽ പൊതുതിരഞ്ഞെടുപ്പു നടത്തേണ്ടി വന്നേക്കാം. കഴിഞ്ഞ ദിവസത്തെ യോഗം ചേരാനായി ജോൺസൻ പാർലമെന്റ് നേരത്തേ പിരിച്ചുവിട്ടത് ബ്രെക്സിറ്റ് ചർച്ചകൾക്കുള്ള സമയം വെട്ടിക്കുറയ്ക്കാനായിരുന്നെന്നാണു വിമർശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല