1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2020

സ്വന്തം ലേഖകൻ: ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് സേനയിലെ രഹസ്യ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ വീണ്ടും വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പൗര സേനയുടെ ആറുപേര്‍ ആക്രമണത്തില്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ രണ്ടു കാറുകള്‍ തകര്‍ന്നു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലായിരുന്നു അപകടം.

വെള്ളിയാഴ്ച ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയും ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് പി.എം.എഫ്പ ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്ന് 24 മണിക്കൂറിനുള്ളിലാണ് വീണ്ടും വ്യോമാക്രമണമുണ്ടാവുന്നത്.

ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വ്യോമാക്രമണത്തില്‍ വധിച്ചതിന് പിന്നാലെ യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഘൊലമാലി അബുഹമേസ്. പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേല്‍ നഗരമായ ടെല്‍ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് അബുഹമേസ് പറഞ്ഞു.

ഖാസെം സുലൈമാനിയെ വധിച്ചതിന് യുഎസിനെതിരെ പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാന് ഉണ്ടെന്നും കമാന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ന്യൂസ് ഏജന്‍സിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുലൈമാനിയെ വധിച്ചത് യുഎസിന് പറ്റിയ ഒരു പിശകാണെന്നും വരും ദിവസങ്ങളില്‍ അവര്‍ക്ക് അക്കാര്യം വ്യക്തമാകുമെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു.

ബാഗ്ദാദ് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ബ്രിഗേഡ്‌സിന്റെ ഉപമേധാവി അബു മഹ്ദി അല്‍ മുഹന്ദിസും സുലൈമാനിയുടെ മരുമകനും ലെബനന്‍ ഹിസ്ബുള്ള നേതാവുമുള്‍പ്പെടെ ഏഴുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. പ്രത്യാക്രമണങ്ങളും യുദ്ധവും ഒഴിവാക്കണമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആവശ്യം. ഭീകരതയുടെ അനന്തരഫലമാണ് ഇറാന് നേരെയുണ്ടായ ആക്രമണം എന്ന് സൗദി അറേബ്യ പ്രതികരിച്ചു. 3000 സൈനികരെ കുവൈത്തിലേക്ക് അയക്കാന്‍ അമേരിക്ക ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രാഷ്ട്രീയപരിഹാരത്തിന് ശ്രമിക്കണെന്ന് യു.എ.ഇ പ്രതികരിച്ചപ്പോൾ യുദ്ധം ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ നഷ്ടമുണ്ടാക്കുമെന്ന് ഖത്തറും, കുവൈത്തും മുന്നറിയിപ്പ് നല്‍കി. സമാധാനത്തിനായി ബഹ്റൈനും അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.