1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2020

സ്വന്തം ലേഖകൻ: സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ പലരും അവരുടെ ഫോണുകള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാറ്റുന്നവരാണ്. ഇക്കാരണം കൊണ്ടുതന്നെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങള്‍ ലോകത്ത് സൃഷ്ടിക്കപ്പെടുന്നു. ഈ പ്രശ്‌നം നേരിടാന്‍ ഒരു മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് യൂറോപ്പ്.

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, സ്മാര്‍ട്‌ഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമൊരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുകയും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം നിലവിലുള്ള ഉപകരണങ്ങള്‍ പരമാവധികാലം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്.

ഇതുവഴി സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും മാലിന്യങ്ങള്‍ തടയുകയുമാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ‘ ഗ്രീന്‍ ഡീല്‍’ എന്നറിയപ്പെടുന്ന വിശാലമായ നയ പരിപാടിയിയും യൂണിയന്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു. ഇതിലൂടെ അറ്റകുറ്റപ്പണി നടത്തുന്നത് അവകാശമാക്കിമാറ്റാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നു. ഇതുവഴി റിപ്പയര്‍ ചെയ്യുന്നത് കമ്പനികളുടെ ഉത്തരവാദിത്വമായി മാറും.

വിഭവങ്ങള്‍ എടുത്ത് ഉല്‍പ്പാദനം നടത്തി ഉപയോഗിച്ച് വലിച്ചെറിയുന്ന കച്ചവട രീതി അതിന്റെ പരിധികടന്നുവെന്ന് യൂറോപ്പ് നിരീക്ഷിക്കുന്നു. പകരം അറ്റകുറ്റപ്പണിയും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്ന ‘ സര്‍ക്കുലാര്‍ എക്കോണമി ആക്ഷന്‍ പ്ലാന്‍’ എന്ന രീതി നടപ്പാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നത്.

ആപ്പിള്‍ പോലുള്ള കമ്പനികള്‍ പഴയ ഐഫോണുകള്‍ മാറ്റിവെച്ച് പുതിയത് വാങ്ങാനാണ് പ്രോത്സാപ്പിക്കുന്നത്. എന്നാല്‍ പുതിയത് വാങ്ങുന്നതിന് പകരം ഉല്‍പ്പന്നം പരമാവധി ഉപയോഗിക്കുകയും; ഉപയോഗശൂന്യമായവ പുനഃചംക്രമണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയുമാണ് യൂറോപ്യന്‍ യൂണിയന്‍.

ഇതുവഴി ചെറിയ തകരാറുകളുടെ ഉപകരണങ്ങള്‍ മുഴുവന്‍ ഒഴിവാക്കുന്നതിന് പകരം സോഫ്റ്റ് വെയര്‍ അപഗ്രേഡ് ചെയ്യുക, ബാറ്ററി മാറ്റുക, സ്‌ക്രീന്‍ മാറ്റുക പോലുള്ള സേവനങ്ങള്‍ സുലഭമാക്കും. സ്മാര്‍ട്‌ഫോണുകള്‍ക്കെല്ലാം ഒരേ രീതിയിലുള്ള ചാര്‍ജര്‍ നല്‍കാനും പദ്ധതി ഉദ്ദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.