സ്വന്തം ലേഖകൻ: അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി ഈദ് നമസ്കരിക്കുന്നതിനിടെ റോക്കറ്റാക്രമണം. ഇന്ന് രാവിലെ നടന്ന പ്രാർഥനയ്ക്കിടെയാണ് സംഭവം. എന്നാൽ അക്രമത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പ്രസിഡന്‍റ് പ്രാർഥിക്കുന്നതിനിടെ സമീപത്ത് മിസൈൽ പതിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
തലസ്ഥാനത്ത് പ്രസിഡന്‍റ് പങ്കെടുത്ത ഈദ് നസ്കാരത്തിനിടെ പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മിര്‍വായിസ് സ്റ്റാനെക്‌സായി പറഞ്ഞു. റോക്കറ്റുകൾ പതിച്ച സമയത്ത് പ്രാർഥനയിൽ ഏർപ്പെട്ടിരുന്നവരെല്ലാം ഞെട്ടുന്നത് വീഡിയോയിൽ വ്യക്തമാണ്. അതേസമയം അക്രമത്തിന്‍റെ ഉത്തരവാദിത്വവും ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
സ്ഫോടനത്തിന്‍റെ ശബ്ദങ്ങൾക്കിടയിലും പ്രസിഡന്‍റും മറ്റ് നേതാക്കളും പ്രാർഥന തുടരുകയായിരുന്നു. പ്രാർഥനയ്ക്ക് പിന്നാലെ പ്രസിഡന്‍റ് അഷ്‌റഫ് ഗനി പ്രഭാഷണം നടത്തിയതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവവധിയാളുകൾ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് പ്രസിഡന്‍റിന്‍റെ വസതിയ്ക്ക് സമീപത്തും റോക്കറ്റാക്രമണം നടന്നിരിക്കുന്നത്. ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു.
വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ ചീഫ് ഫോട്ടോഗ്രഫറായിരുന്നു ഡാനിഷ്. പാകിസ്ഥാൻ അതിർത്തിയോടു ചേർന്ന അഫ്ഗാൻ പട്ടണമായ സ്പിൻ ബോൽദാക്കിൽ അഫ്ഗാൻ സേനയ്ക്കു നേരെ താലിബാൻ നടത്തിയ ആക്രമണത്തിലാണു ഇദ്ദേഹം കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല