സ്വന്തം ലേഖകൻ: കൊറോണ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പരിശോധനാ ശക്തമാക്കി. സുരക്ഷാ അധികാരികളുമായി സഹകരിച്ചാണ് വിമാനത്താവളങ്ങളിലേക്കും അതോറിറ്റിയുടെ കെട്ടിടങ്ങളിലേക്കും അതിന്റെ താമസ കേന്ദ്രങ്ങളിലേക്കുമുള്ള പരിശോധനാ പര്യടനം ശക്തമാക്കിയിരിക്കുന്നത്.
തവക്കല്‍ന ആപ്പിലൂടെ താപനില അളക്കുന്നതിനും ആരോഗ്യനില പരിശോധിക്കുന്നതിനും സ്‌ക്രീനിംഗ് കേന്ദ്രങ്ങള്‍ സജജമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണ്ണമായും നടപ്പാക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഓരോ കേന്ദ്രങ്ങളിലും ഒരു പ്രോട്ടോക്കോള്‍ ഓഫീസറെയും 250 ലധികം നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.
കൂടാതെ, അവബോധ സന്ദേശങ്ങള്‍ വര്‍ധിപ്പിച്ചതായും മുന്‍കരുതല്‍, ആരോഗ്യ നടപടികള്‍ പാലിക്കാനും വിമാനത്താവളങ്ങളിലെ കമ്പനികള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും വ്യോമയാന അതോറിറ്റി അറിയിച്ചു.
മാസ്‌കുകള്‍ ധരിക്കാനുള്ള പ്രതിബദ്ധത, തുടര്‍ച്ചയായ ശുചീകരണം, തിരക്ക് നിയന്ത്രിക്കുക, പോസ്റ്ററുകളില്‍ പ്രതിപാദിച്ച നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക, തുടങ്ങിയ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പ്രോട്ടോക്കോളുകള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജിഎസിഎ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍-തുവൈല്‍ജ് ഊന്നിപ്പറഞ്ഞു. ഒപ്പം സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ‘തവക്കല്‍ന’ ആപ്പില്ലാതെ ആരെയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാന്‍ നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനു എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതില്‍ അലംഭാവം കാണിക്കാതിരിക്കുകയും ആരോഗ്യ നടപടികള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രാലയവുമായി ഏകോപിച്ച് കോവിഡ് വ്യാപിക്കാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും പ്രതിരോധ നടപടികള്‍ നടപ്പിലാക്കാന്‍ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആരോഗ്യ നടപടികളുടെ ഒരു പാക്കേജ് തന്നെ നടപ്പാക്കിയിട്ടുണ്ടെന്നതും എടുത്തുപറയേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല