1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ പുതിയ ഭിക്ഷാടന വിരുദ്ധ നിയമം 2022 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ യാചനാ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച് നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി നിലവില്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസ് തയ്യാറാക്കുന്ന നടപടികള്‍ പുരോമഗിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമം നടപ്പില്‍ വരുന്ന മുറയ്ക്ക് യാചകരെ എളുപ്പത്തില്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നതിന് വേണ്ടിയാണ് വിവര ശേഖരണം.

നിയമം നടപ്പിലാവുന്നതോടെ സാമ്പ്രദായിക രീതിയിലുള്ളതും അല്ലാത്തതുമായ എല്ലാ തരം യാചനകള്‍ക്കും നിരോധനം വരും. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവും യാചനയും ശിക്ഷാര്‍ഹമാകും. നേരിട്ടോ പരോക്ഷമായോ ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താനാണ് പുതിയ നിയമം അനുമതി നല്‍കിയിരിക്കുന്നത്. നേരത്തേയുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പ്രദായിക രീതിയിലുള്ള നേരിട്ട് നടത്തുന്ന ഭിക്ഷാടനം മാത്രമേ നിയമവിരുദ്ധമായിരുന്നുള്ളൂ.

എന്നാല്‍ പുതിയ നിയമപ്രകാരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ ഓണ്‍ലൈനായി നടത്തുന്ന യാചനയ്ക്കും പണപ്പിരിവിനും പിടിവീഴും. യാചനയ്ക്കായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതും അവര്‍ക്ക് അംഗവൈകല്യങ്ങള്‍ ഉണ്ടാക്കുന്നതും ശാരീരിക അവശതകള്‍ ഉള്ളതായി അഭിനയിക്കുന്നതും യാചനയുടെ ഭാഗമായി നിസ്സാരമായ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതും ശിക്ഷാര്‍ഹമായി കണക്കാക്കും. പള്ളികള്‍, പൊതു ഇടങ്ങള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ആളുകളില്‍ നിന്ന് പണം ചോദിച്ചുവാങ്ങുന്നവരെ യാചകരായി കണക്കാക്കും. ഇവര്‍ക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും ശിക്ഷിക്കപ്പെടും.

നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഭിക്ഷാടനത്തിന് ആദ്യവട്ടം പിടിക്കപ്പെടുന്നവരെ ശിക്ഷിക്കില്ല. പകരം ഇനി ഒരിക്കലും ഭിക്ഷാടനത്തില്‍ ഏര്‍പ്പെടില്ലെന്ന് അവരില്‍ നിന്ന് സത്യപ്രസ്താവന ഒപ്പിട്ടുവാങ്ങുകയാണ് ചെയ്യുക. അതിനു ശേഷം അവരെ വിട്ടയക്കും. തുടര്‍ന്നു യാചനയ്ക്ക് പിടിക്കപ്പെട്ടാല്‍ ശക്തമായ ശിക്ഷാ വിധികള്‍ നടപ്പിലാക്കാനാണ് പദ്ധതി. ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതിനുള്ള ചുമതല മന്ത്രിസഭ നല്‍കിയിരിക്കുന്നത്.

പരിഷ്‌കരിച്ച നിയമമനുസരിച്ച് ഭിക്ഷാടനത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. നേരിട്ടോ പരോക്ഷമായോ ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. യാചനയെ പ്രോത്സാഹിപ്പിക്കുന്നതും, ഭിക്ഷാടനത്തിനാവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാര്‍ക്ക് ആറ് മാസം വരെ ജയിലും അന്‍പതിനായിരം റിയാല്‍ വരെ പിഴയും ചുമത്തുന്നതിനും നിയമം നിഷ്‌കര്‍ഷിക്കുന്നു.

അതേസമയം, സംഘടിത യാചന നടത്തുന്നവര്‍ക്കെതിരേ കൂടുതല്‍ കര്‍ശനമായ ശിക്ഷയാണ് നിയമം വിഭാവന ചെയ്യുന്നത്. രണ്ടില്‍ കൂടുതല്‍ തവണ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ ഇരട്ടിയാവും. യാചനയ്ക്ക് പിടികൂടപ്പെടുന്നവരില്‍ നിന്ന് അതുവഴി ലഭിച്ച പണം സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. യാചന നടത്തിയതിന് പിടിയിലാവുന്നവര്‍ വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുകയും പിഴ അടയ്ക്കുകയും ചെയ്ത ശേഷം നാട് കടത്തലിനും വിധേയമാക്കും.

അവര്‍ക്ക് പിന്നീട് ഒരിക്കലും സൗദിയിലേക്ക് തിരിച്ചുവരാനാവില്ല. പിടിക്കപ്പെട്ടവര്‍ സ്വദേശികളോ സ്വദേശികളായ വനിതകളുടെ ഭര്‍ത്താവോ കുട്ടികളോ ആണെങ്കില്‍ നാട് കടത്തലില്‍ നിന്ന് ഒഴിവാക്കും. അതേസമയം, യാചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൗദി പൗരന്‍മാരുടെ സ്ഥിതിഗതികളെ കുറിച്ച് പഠിച്ച് അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പുനരധിവാസ പദ്ധതിയും പുതിയ നിയമത്തിന്റെ ഭാഗമായി നടപ്പിലാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.