1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ കുടുങ്ങി നാട്ടില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ, റെഡ് ലിസ്റ്റില്‍ പെട്ട് യാത്രാ നിരോധനം നേരിടുന്ന പാകിസ്താന്‍, യുഎഇ, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, എത്യേപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ലബനാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ ഇളവ് ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ പോയവര്‍ക്കാണ് നേരിട്ട് തിരിച്ചുവരാന്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. സൗദിയില്‍ ഇഖാമ ഇല്ലാത്തവര്‍ക്ക് തിരികെയെത്താന്‍ അനുവാദമുണ്ടായിരിക്കില്ല. ഇങ്ങനെ തിരികെ എത്തുന്നവര്‍ മറ്റുള്ളവരെപ്പോലെ 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മടങ്ങിവരുന്നവര്‍ക്ക് സൗദിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യവുമില്ല. നിലവില്‍ സൗദി പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമേ യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശനാനുമതിയുള്ളൂ. അല്ലാത്തവര്‍ മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നതാണ് വ്യവസ്ഥ.

ഇത് സംബന്ധിച്ച എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതിനകം വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചു കഴിഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തീകരിച്ച ശേഷം സൗദിയില്‍ നിന്ന് പുറത്തുപോയവര്‍ക്കാണ് ഇളവ് ബാധകമാവുക. ക്വാറന്റൈന്‍ വേണ്ടെങ്കില്‍ കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങളെല്ലാം ഇവര്‍ക്കും ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ട്വീറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എംബസി പറഞ്ഞു.

സൗദിയില്‍ നിന്ന് വാക്‌സിന്‍ എടുത്ത് പുറത്തുപോയവര്‍ക്ക് നേരിട്ട് തിരികെയെത്താന്‍ നല്‍കിയ സൗദി അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് അറിയിച്ചു. മാസങ്ങളായി ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഏറെ കാലമായി ഇന്ത്യന്‍ പ്രവാസികള്‍ പ്രതീക്ഷിച്ചിരിക്കുന്ന തീരുമാനമാണിത്. ഇതേപോലെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സൗദിയില്‍ നിന്ന് ആദ്യ ഡോസും ഇന്ത്യയില്‍ നിന്ന് രണ്ടാമത്തെ ഡോസും എടുത്തവര്‍ക്കും ഉടന്‍ തന്നെ നേരിട്ടുള്ള പ്രവേശനാനുമതി ലഭിയമാക്കുന്നതിന് ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. സൗദിയില്‍ 26 ലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. രാജ്യത്തെ ആകെയുള്ള പ്രവാസി ജനസംഖ്യയുടെ മൂന്നിലൊന്നാണിത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 15നാണ് സൗദി അറേബ്യ വിദേശ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം മെയ് 17ന് യാത്രാവിലക്ക് പിന്‍വലിച്ചുവെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങള്‍ക്കെതിരായ വിലക്ക് തുടരുകയായിരുന്നു. ഇവിടങ്ങളില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്നായിരുന്നു ഇത്.

സൗദിയില്‍ പുതിയതായി രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവക്കാണ് പുതിയതായി അംഗീകാരം ലഭിച്ചത്. ഇതോടെ സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകളുടെ എണ്ണം ആറായി.

ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക്ക, ഫൈസര്‍ ബോയോണ്‍ടെക്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ എന്നീ നാല് കമ്പനികളുടെ വാക്സിനുകള്‍ക്കാണ് ഇത് വരെ സൗദിയില്‍ അംഗീകാരമുണ്ടായിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോള്‍ ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവക്ക് കൂടി അംഗീകാരം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

എന്നാല്‍ നേരത്തെ അംഗീകാരമുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേയും പുതിയതായി അംഗീകാരം ലഭിച്ച ചൈനീസ് വാക്സിനുകളുടേയും വിതരണം ഇത് വരെ സൗദിയില്‍ ആരംഭിച്ചിട്ടില്ല. യുഎഇയില്‍ സിനോഫാമും, ബഹറൈനില്‍ സിനോഫാം, സിനോവാക് എന്നിവയും നേരത്തെ തന്നെ വിതരണത്തിലുണ്ട്. കൂടൂതെ മറ്റു പല രാജ്യങ്ങിലും ഇവ വിതരണം ചെയ്ത് വരുന്നു. എന്നാല്‍ ഇവക്കൊന്നും സൗദി അംഗീകാരം നല്‍കിയിരുന്നില്ല.

അതേ സമയം സിനോഫാം, സിനോവാക് എന്നിവ സ്വീകരിച്ചവര്‍ക്ക് സൗദിയിലേക്ക് ഹോട്ടല്‍ ക്വാറന്റൈനില്ലാതെ വരാന്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ സൗദിയില്‍ നേരത്തെ അംഗീകാരമുളള നാല് കമ്പനികളില്‍ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസ് ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ചിരിക്കണം. അതേ സമയം സ്ഫുടിനിക്, കോവാക്സിന്‍ തുടങ്ങിയ വാക്സിനുകള്‍ക്ക് ഇത് വരെ സൗദി അംഗീകാരം നല്‍കിയിട്ടില്ല. ഇന്ത്യയില്‍ നിന്ന് കോവാക്സിന്‍ സ്വീകരിച്ച നിരവധി പേരാണ് ഇക്കാരണത്താല്‍ പ്രതിസന്ധിയിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.