സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനാവുക സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും റെസിഡന്‍സ് വിസ അഥവാ ഇഖാമ കൈവശം ഉള്ളവര്‍ക്കും മാത്രമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസികളുടെ ഭാഗത്ത് നിന്ന് അന്വേഷണങ്ങള്‍ പ്രവഹിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ജവാസാത്ത് വ്യക്തത വരുത്തിയിരിക്കുന്നത്.
സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കൊപ്പം സൗദിയില്‍ അംഗീകരിക്കപ്പെട്ട വാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് എടുത്തവര്‍ക്ക് യാത്രാനുമതി ഉണ്ടോ എന്ന കാര്യമായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആദ്യ ഡോസ് സൗദിയില്‍ നിന്ന് എടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയും രണ്ടാം ഡോസ് ഇന്ത്യയില്‍ നിന്ന് എടുക്കുകയും ചെയ്തവര്‍ക്ക് നേരിട്ടുള്ള വിമാനങ്ങളില്‍ തിരികെയെത്താനാവുമോ എന്നതായിരുന്നു അന്വേഷണങ്ങളില്‍ പ്രധാനപ്പെട്ട വിഷയം.
നാട്ടില്‍ നിന്ന് വാക്‌സിനെടുത്ത ശേഷം തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നതായും ആ സ്ഥിതിക്ക് സൗദിയിലേക്ക് തിരികെയെത്താന്‍ കഴിയുമോ എന്നായിരുന്നു പലരുടെയും സംശയം. പല സൗദി പൗരന്‍മാരും തങ്ങളുടെ ഇത്തരം ജീവനക്കാരെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരാനാവുമോ എന്ന ചോദ്യവുമായി രംഗത്തെത്തി. പ്രവാസികളുടെ ബന്ധുക്കളും ഇതേക്കുറിച്ചുള്ള സംശയത്തിലായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച നിബന്ധനകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ജവാസാത്ത് വ്യക്തമാക്കി. തിരിച്ചുവരുന്നവർ കർശനമായ കോവിഡ് സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്ന് കോൺസുലർ അഫയേഴ്‌സ് ഏജൻസി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ കുടുങ്ങി നാട്ടില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യക്കാര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അധികൃതര്‍ അനുവാദം നല്‍കിയത്. ഇന്ത്യയ്ക്കു പുറമെ, റെഡ് ലിസ്റ്റില്‍ പെട്ട് യാത്രാ നിരോധനം നേരിടുന്ന പാകിസ്താന്‍, യുഎഇ, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, എത്യേപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ലബനാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യാത്രാ ഇളവ് പ്രഖ്യാപിച്ചിരുന്നു.
സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് നാട്ടിലേക്ക് എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ പോയവര്‍ക്കായിരുന്നു നേരിട്ടുള്ള തിരിച്ചുവരവിന് അധികൃതര്‍ അനുമതി നല്‍കിയത്. ഇങ്ങിനെ മടങ്ങിവരുന്നവര്‍ സൗദിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതുവരെ സൗദി പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമേ യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശനാനുമതി നല്‍കിയിരുന്നുള്ളൂ.
അല്ലാത്തവര്‍ മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നതായിരുന്നു വ്യവസ്ഥ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 15നാണ് സൗദി അറേബ്യ വിദേശ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം മെയ് 17ന് യാത്രാവിലക്ക് പിന്‍വലിച്ചുവെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങള്‍ക്കെതിരായ വിലക്ക് തുടരുകയായിരുന്നു. ഇവിടങ്ങളില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്നായിരുന്നു ഇത്.
തിരിച്ചു പോകാനുള്ള അനുമതി ലഭിച്ചതോടെ കേരളത്തിൽ നിന്നു ചാർട്ടേഡ് വിമാനങ്ങൾ സജീവമാകുകയാണ്. 40,000 രൂപ മുതലാണു നിരക്ക്. മറ്റു രാജ്യങ്ങൾ വഴി പോകുന്നതിനെക്കാൾ (1.7 ലക്ഷ രൂപ) ലാഭമായതിനാൽ പലരും നിരക്കു വർധന കാര്യമാക്കുന്നില്ല. സെപ്റ്റംബർ ഒന്നു മുതൽ കൊച്ചി – ജിദ്ദ, കൊച്ചി – റിയാദ് സെക്ടറിൽ സർവീസ് തുടങ്ങുന്നതായി വിവിധ ട്രാവൽ ഏജൻസികൾ അറിയിച്ചു.
സെപ്റ്റംബർ 1, 3, 4, 6, 8, 10, 12, 15 തീയതികളിൽ റിയാദിലേക്കും 7, 14 തീയതികളിൽ ജിദ്ദയിലേക്കും വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ട്. നേരത്തേ യാത്ര വേണ്ടെന്നു വച്ച പ്രവാസി മലയാളികൾ ഇപ്പോൾ അവധിക്കു നാട്ടിലേക്കു പോകാനും ആരംഭിച്ചിട്ടുണ്ട്. ഇതിനകം 2 ഡോസ് വാക്സീൻ എടുത്തവർ നാട്ടിലേക്കു പോകാൻ തിടുക്കം കൂട്ടിയതോടെ സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കും കൂടി. ഇന്ത്യയിൽ നിന്ന് വാക്സീൻ എടുത്തവർ മറ്റു രാജ്യങ്ങളിൽ ചെന്ന് 14 ദിവസം തങ്ങിയശേഷം സൗദിയിലെത്തുന്നതു തുടരുകയാണ്.
ഇഖാമ (താമസാനുമതി), റീ എൻട്രി സെപ്റ്റംബ, പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, വാക്സീൻ സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികളും 72 മണിക്കൂറിനിടെയെടുത്ത ആർടിപിസിആർ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമാണ് തിരിച്ചുപോകാനായി വേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല