സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കൊവിഡ് വാക്സിന് സ്വീകരിച്ച ശേഷം രണ്ടാഴ്ച പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. മാസ്ക് അടക്കമുള്ള മറ്റ് മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സ്പ്രേകള്‍ പോലുള്ളവ ഉപയോഗിക്കുന്നവര്‍ കഴിയുന്നത്ര വേഗം വാക്സിൻ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ വർഷം ഹജിനെത്തുന്ന തീർഥാടകർക്കു കൊവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി അറിയിച്ചു. ഹജ് വേളയിൽ വിശുദ്ധ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാകും വാക്സീൻ സ്വീകരിച്ച സാക്ഷ്യപത്രമെന്നും അദ്ദേഹം പറഞ്ഞു. മക്കയിലെയും മദീനയിലെയും ആരോഗ്യ മേഖലയിൽ ആവശ്യമായത്ര അധികം ആളുകളെ വിന്യസിക്കുമെന്നും ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ പ്രസ്താവനയിൽ പറഞ്ഞു.
രണ്ടു ദശലക്ഷത്തിലധികം തീർഥാടകർ സംഗമിക്കുന്ന ഹജിനു കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തിനകത്തുള്ള 1000 പേർക്കാണു കഴിഞ്ഞ വർഷം പ്രവേശനം നൽകിയത്. രാജ്യാന്തര വിമാന യാത്ര ഉൾപ്പെടെ പുനരാരംഭിക്കാത്ത സാഹചര്യം ഇപ്പോൾ നിലവിലുണ്ട്. ജൂലൈ മൂന്നാം വാരത്തിൽ നടക്കുന്ന ഹജിനു പുറത്ത് നിന്നു വിശ്വാസികളെ അനുവദിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല