സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ കുത്തിവെപ്പ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആദ്യഡോസ് എടുത്ത വാർത്ത പുറത്തുവന്നതോടെ വാക്സിനെടുക്കാൻ താൽപര്യപ്പെടുന്നവരുടെ രജിസ്ട്രേഷൻ അഞ്ചു മടങ്ങ് വർധിച്ചതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ ട്വീറ്റ് ചെയ്തു. രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി മൂന്നിരട്ടിയായി വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കിരീടാവകാശി അമീർ മുഹമ്മദ് കുത്തിവെപ്പ് എടുത്തതിലൂടെ രാജ്യത്തെ ജനങ്ങൾക്കിടയിൽ വാക്സിനെടുക്കാനുള്ള താൽപര്യം കൂടിയിട്ടുണ്ട്. അദ്ദേഹം കുത്തിവെപ്പ് നടത്തിയത് ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. വാക്സിനെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കി. വാക്സിൻ സുരക്ഷിതമാണെന്ന അവബോധം ജനങ്ങളിലുളവാക്കാൻ അത് സഹായകമായി. രജിസ്ട്രേഷൻ പട്ടികയിലെ വർധന അതാണ് സൂചിപ്പിക്കുന്നത്. ജനങ്ങൾക്കിടയിൽ കിരീടാവകാശിയുടെ സ്വാധീനം തെളിയിക്കുന്നതാണിതെന്നും പൊതുജനാരോഗ്യം സംബന്ധിച്ച് സൗദി ഭരണകൂടത്തിനുള്ള പ്രത്യേക താൽപര്യം തുറന്നു കാട്ടുന്നതാണെന്നും ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കോവിഡിനെതിരെ ഫലപ്രദമെന്ന് തെളിഞ്ഞ ഫൈസർ വാക്സിെൻറ കുത്തിവെപ്പ് കാമ്പയിൻ രാജ്യത്ത് പുരോഗമിക്കുകയാണ്. പൗരന്മാരും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകൾ കുത്തിവെപ്പ് എടുത്തു. കിരീടാവകാശിയെ കൂടാതെ ആരോഗ്യമന്ത്രിയും ഭരണതലത്തിലെ മറ്റു പ്രമുഖരും ഇതിനകം വാക്സിൻ കുത്തിവെപ്പെടുത്തുകഴിഞ്ഞു.
മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ആഭ്യന്തര സഹമന്ത്രി ഡോ. ഇബ്രാഹീം അസാഫ് എന്നിവർ ശനിയാഴ്ച കുത്തിവെപ്പ് എടുത്തിരുന്നു. ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ജിദ്ദയിലൊരുക്കിയ ആദ്യ വാക്സിനേഷൻ കേന്ദ്രത്തിൽവെച്ചാണ് മക്ക ഗവർണർ ആദ്യഡോസ് കുത്തിവെപ്പെടുത്തത്. വാക്സിനേഷൻ കാമ്പയിൻ ജിദ്ദ മേഖലയിൽ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ജിദ്ദ വിമാനത്താവള സൗത്ത് ടെർമിനലിലെ ആദ്യ വാക്സിൻ കേന്ദ്രത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല