സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും തെറ്റായി പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും. ഉത്തരവുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലും പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് സൗദി പബ്ലിക് പ്രൊസിക്യൂഷനാണ്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഏജന്‍സികളും ഇറക്കുന്ന ഉത്തരവുകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് പൊതുവികാരം ഇളക്കി വിടാനുള്ള ശ്രമങ്ങളിലേര്‍പ്പെടുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.
ചില മന്ത്രാലയങ്ങള്‍ ഇറക്കിയ ഉത്തരവുകളെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പബ്ലിക് പ്രൊസിക്യൂഷന്‍ കഴിഞ്ഞദിവസം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മതകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചു കലാപസാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടന്നതായിട്ടാണ് പ്രൊസിക്യൂഷന്‍ വിശദീകരണം .
ക്രമസമാധാനം തകര്‍ക്കുക, മതമൂല്യങ്ങളും പൊതുസംസ്‌കാരവും ഇല്ലാതാക്കുക എന്നിവയ്ക്ക് പുറമേ വ്യക്തികളുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്നതും കുറ്റകൃത്യങ്ങള്‍ക്കിടയാക്കാവുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും, നിര്‍മ്മിക്കുന്നതും അയച്ച് കൊടുക്കുന്നതും, കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും സൂക്ഷിക്കുന്നതും എല്ലാം ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല