സ്വന്തം ലേഖകൻ: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആഴ്ചകളില്‍ കൊവിഡ് ശക്തമായി തിരിച്ചുവരുമെന്ന് സൗദി ആരോഗ്യമന്ത്രി. കൊവിഡ് വ്യാപനത്തെ കുറിച്ചുള്ള അവലോകന യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണം സൗദിയിലും പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആഴ്ചകളിലായി കൊവിഡിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായാണ് സൗദി ആരോഗ്യമന്ത്രി ഡോക്ടര്‍ തൗഫീഖ് അല്‍റബീഅ അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ കുറിച്ചുള്ള അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല രാജ്യങ്ങളും വൈറസിന്റെ രണ്ടാം വരവിന് സാക്ഷികളാണെന്നും നേരത്തെയുണ്ടായിരുന്ന മുന്‍കരുതല്‍ നടപടികള്‍ അവഗണിച്ചതിന്റെ ഫലമായാണ് അങ്ങനെ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് സൗദിയില്‍ രോഗവ്യാപനത്തിന്റെ തോത് ഇപ്പോള്‍ വന്‍തോതില്‍ കുറഞ്ഞിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണവും ദിനംപ്രതി കുറഞ്ഞുവരുന്നുണ്ട്. പല രാജ്യങ്ങളിലും വൈറസിന്റെ രണ്ടാം വരവ് അതിശക്തമായാണ് കാണപ്പെടുന്നത്. അതുകൊണ്ട് കരുതിയിരിക്കണമെന്നും കൊവിഡ് വാക്‌സിന്‍ പരീക്ഷണം പല രാജ്യങ്ങളില്‍ എന്നപോലെ സൗദിയിലും നടന്നുവരുന്നുണ്ടെന്നും ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ പോയി സാമ്പിള്‍ പരിശോധിച്ച് ഏറ്റവും അടുത്തുള്ള ക്ലിനിക്കുകളില്‍ പോയി ചികിത്സ തേടണമെന്നും മന്ത്രി തൌഫീഖ് അല്‍റബീഅ നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല