
സ്വന്തം ലേഖകൻ: ഇന്ത്യയിലുള്ള സൌദി വീസക്കാരായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും തിരിച്ചെത്താൻ അനുമതി നൽകി. അവധിക്കു നാട്ടിലെത്തിയ പലർക്കും കൊവിഡ് മൂലം മാസങ്ങളായി മടങ്ങാനാകാത്ത സാഹചര്യത്തിലാണ് ഉത്തരവ്.
സാധാരണ വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ യാത്രയ്ക്ക് അവസരമൊരുക്കും. ഏതാനും ഡോക്ടർമാരെയും നഴ്സുമാരെയും സൌദി നേരത്തേ ഇന്ത്യയിൽ നിന്നു തിരിച്ചെത്തിച്ചിരുന്നു.
നിലവിൽ ഇന്ത്യക്കാർക്കു സൌദിയിലേക്കു നേരിട്ടു പ്രവേശനമില്ല. യുഎഇ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളിൽ സന്ദർശകവീസയിൽ എത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയശേഷമാണ് സൌദിയിലെത്തുന്നത്. ഇതിനു നാലിരട്ടി ചെലവാണ്.
30 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൌദി – ഇറാഖ് അതിർത്തി തുറന്നു
മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൌദി-ഇറാഖ് അതിർത്തി ഇന്നലെ തുറന്നു. സൌദിയിലെ വടക്കൻ അതിർത്തി പ്രദേശമായ അറാറിൽ നിന്ന് 505 മൈൽ വരുന്നതാണ് ഈ അതിർത്തി. ഇറാഖ് ആഭ്യന്തരമന്ത്രി ഒത്മാൻ അൽ ഗാനിമി സൌദി വടക്കൻ അതിർത്തി മേഖല അമീർ പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ എന്നിവർ സന്നിഹിതരായിരുന്നു. 1990ൽ സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ നടന്ന കുവൈത്ത് അധിനിവേശത്തെത്തുടർന്ന് സൌദി അറേബ്യ, ഇറാഖുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെയാണ് അതിർത്തി പൂർണമായും അടച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല