
സ്വന്തം ലേഖകൻ: സൗദിയിൽ ഇനി എളുപ്പത്തിൽ ബിസിനസ് ആരംഭിക്കാം. അതും വിദേശ രാജ്യങ്ങളിലിരുന്ന്. വിദേശ, വാണിജ്യ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പുതിയ സേവനം നിക്ഷേപ മന്ത്രാലയം ആരംഭിച്ചത്. വിദേശങ്ങളിൽ നിന്നു സൗദിയിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ എളുപ്പത്തിലും വേഗത്തിലും നേടാൻ വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും അവസരമൊരുക്കുന്ന പുതിയ സേവനം നിക്ഷേപ മന്ത്രാലയം ആരംഭിച്ചു.
രാജ്യാന്തര തലത്തിലെ മികച്ച സമ്പ്രദായങ്ങൾക്ക് അനുസൃതമായി വേഗത്തിലും എളുപ്പത്തിലും നിക്ഷേപ ലൈസൻസുകൾ നേടാൻ കമ്പനികൾക്കും നിക്ഷേപകർക്കും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം. സൗദിയിൽ എളുപ്പത്തിൽ ബിസിനസുകൾ ആരംഭിക്കാൻ നിക്ഷേപകർക്കും കമ്പനികൾക്കും ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ശക്തിപ്പെടുത്താൻ പുതിയ സേവനം സഹായിക്കും.
ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയിൽ നിന്നും തുടങ്ങാൻ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്റ്റേഷൻ വാങ്ങണം. ഇതിനുള്ള സൗകര്യം ഓൺലൈൻ ലിങ്കായി വിദേശ കാര്യ മന്ത്രാലത്തിന്റെ സൈറ്റിൽ നൽകിയിട്ടുണ്ട്. ഇതു പൂർത്തിയാക്കിയാൽ സൗദിയിൽ ബിസിനസിനുള്ള ലൈസൻസ് കരസ്ഥമാക്കലാണ് അടുത്ത ഘട്ടം. ഇതിനുള്ള സൗകര്യം നിക്ഷേപ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലുണ്ട്.
മൂന്നാമത്തെ ഘട്ടം സി.ആർ അഥവാ കൊമേഴ്സ്യൽ രജിസ്ട്രേഷൻ പൂർത്തിയാക്കലാണ്. ഇത് വാണിജ്യമന്ത്രായത്തിന്റെ വെബ്സൈറ്റ് വഴിയാണ് പൂർത്തിയാക്കേണ്ടത്. ഇതൊടെ സ്ഥാപനം തുടങ്ങാനുള്ള നടപടികൾ അവസാനിക്കും. പുതിയ സേവനത്തിലൂടെ നിക്ഷേപകർ നേരത്തെ നേരിട്ടിരുന്ന വെല്ലുവിളികളും മറികടക്കാം. പുതിയ സേവനത്തെ സംബന്ധിച്ച് വിവിധ ഭാഷകളിൽ വ്യാപകമായ മാർക്കറ്റിംഗ് കാമ്പയിൻ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല