1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2021

സ്വന്തം ലേഖകൻ: സൗദിയില്‍ പ്രവാസികളുടെ താമസ രേഖയായ ഇഖാമ തവണകളായി പുതുക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. പ്രവാസികള്‍ക്ക് സാമ്പത്തികമായി ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണിത്. നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള ഫീസ് നല്‍കി ഒറ്റയടിക്ക് ഇഖാമ പുതുക്കുന്നതിന് പകരം തവണകളായി പുതുക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനു പുറമെ, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലേക്ക് ഇഖാമ പുതുക്കാനും അതുവഴി തവണകളായി ഫീസ് അടയ്ക്കാനുമുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമായിത്തുടങ്ങി.

ഇഖാമ ഫീസ് തവണകളായി അടയ്ക്കാനുള്ള സംവിധാനം സൗദി അധികൃതര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിസ പുതുക്കുന്നതിനും അതിന് അനുസൃതമായ ഫീസ് സ്വീകരിക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇപ്പോഴാണ് നിലവില്‍ വന്നത്. നേരത്തേ ഒരു വര്‍ഷത്തേക്കാണ് സൗദിയില്‍ വിദേശികളുടെ ഇഖാമ പുതുക്കാറുള്ളത്. ഇതാണിപ്പോള്‍ തവണകളായി പുതുക്കാന്‍ സൗകര്യമായത്.

മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസങ്ങളിലേക്ക് പുതുക്കാനുള്ള സൗകര്യം ഇന്നലെ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായിത്തുടങ്ങി. ഇഖാമ പുതുക്കുന്നതിന് ലേബര്‍ കാര്‍ഡിന് പണമടക്കാനുള്ള ഇന്‍വോയ്സ് നമ്പര്‍ ആദ്യമെടുക്കണം. 12 മാസത്തേക്കായിരുന്നു ഇത് ലഭിച്ചിരുന്നത്. ഇപ്പോള്‍ എത്ര മാസത്തേക്ക് എന്നത് തെരഞ്ഞെടുത്ത് പണമടക്കണം. പിന്നീട് ജവാസാത്തില്‍ പണമടച്ചാല്‍ ഇഖാമ പുതുക്കാം. വിദേശികള്‍ക്ക് ഫാമിലി ലെവിയും തവണകളായി അടക്കാം.

ഒറ്റത്തവണ വലിയ തുക അടയ്ക്കുന്നതു മൂലമുള്ള സാമ്പത്തിക പ്രയാസം കുറയ്ക്കാന്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ സാധിക്കും. നിലവില്‍ ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കാന്‍ 650 റിയാലും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 9600 റിയാലും ആശ്രിത വിസ പുതുക്കാന്‍ 4800 റിയാലുമാണ് നല്‍കേണ്ടത്. ഇത് ഒന്നിച്ച് അടക്കുക പലപ്പോഴും പ്രയാസമാണ്. ഇതാണിപ്പോള്‍ തവണകളായി അടക്കാന്‍ സൗകര്യം ഒരുക്കുന്നത്.

പുതിയ തീരുമാനത്തോടെ ഇഖാമ ഫീസ് മൂന്ന് മാസത്തേക്ക് 163 റിയാലും ആറു മാസത്തേക്ക് 325 റിയാലും ഒന്‍പത് മാസത്തേക്ക് 488 റിയാലുമായി അടയ്ക്കാം. അതേപോലെ വര്‍ക്ക് പെര്‍മിറ്റ് 2400, 4800, 7200 റിയാല്‍ എന്നിങ്ങനെയും ആശ്രിത ലെവി 1200, 2400, 3600 റിയാല്‍ എന്നിങ്ങനെയും അടയ്ക്കാം. തവണകളായി അടയ്ക്കുന്ന രീതി നിലവില്‍ വന്നാല്‍ സൗദിയില്‍ താമസിക്കുന്ന കാലത്തേക്കുള്ള തുക മാത്രം അടച്ചാല്‍ മതിയാവുമെന്ന സൗകര്യവുമുണ്ട്.

നിലവില്‍ ഒരു വര്‍ഷത്തെ തുക മുന്‍കൂറായി നല്‍കേണ്ടി വരുന്നതിനാല്‍ ഒരു മാസം മാത്രം കഴിയുന്നവര്‍ക്കും ഒരു വര്‍ഷത്തെ ലെവി നല്‍കേണ്ട സ്ഥിതിയാണുള്ളത്. ഇത് അനാവശ്യ സാമ്പത്തിക ഭാരം പ്രവാസികള്‍ക്കും കമ്പനി ഉടമകള്‍ക്കും ഉണ്ടാക്കും. അവധിക്കും മറ്റും കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്നവര്‍ക്കും ഇത് ആശ്വാസമാവും.

അതിനിടെ, സൗദിയില്‍ കൊമേഴ്‌സ്യല്‍ രജിസ്ട്രേഷനുകള്‍ പ്രത്യേക ഫീസോ പിഴയോ ഇല്ലാതെ ഓണ്‍ലൈന്‍ വഴി റദ്ദാക്കാമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സിആര്‍ ക്യാന്‍സല്‍ ചെയ്തതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി നേടാം. വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി നേടുന്ന സിആര്‍ അഥവാ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേരത്തെ ഓഫീസുകളില്‍ നേരിട്ട് ചെന്നായിരുന്നു റദ്ദാക്കിയിരുന്നത്.

പുതിയ രീതിയനുസരിച്ച് ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ ഇത് കാന്‍സല്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ സിആറില്‍ വിദേശ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഉണ്ടാകാന്‍ പാടില്ലെന്നും റദ്ദാക്കുന്നതിന് മുമ്പായി ബ്രാഞ്ച് സ്ഥാപനങ്ങളുടേയും രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്യണമെന്നും നിബന്ധനയുണ്ട്. കൂടാതെ ക്യാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന സിആറിന്റെ പേരില്‍ നേടിയ മറ്റു ലൈസന്‍സുകളും റദ്ദ് ചെയ്യണം.

സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയില്‍ ഇടപാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കിയിരിക്കണം. വ്യവസ്ഥകള്‍ പാലിച്ചാല്‍ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.