1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: തൊഴില്‍, വിസ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായ 380 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ സൗദി അറേബ്യ നാടുകടത്തി. ഇതില്‍ മുപ്പത് പേര്‍ മലയാളികളാണ്. താമസ രേഖയില്ലാത്തതിനും ഇഖാമയില്‍ രേഖപ്പെടുത്താത്ത ജോലി ചെയ്തതിനും മറ്റു നിയമ ലംഘനങ്ങള്‍ക്കും പിടിയിലായവരാണ് നാടുകടത്തപ്പെട്ടത്. ഇതോടെ ഈ മാസം സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും ഇന്ത്യയിലെത്തിയവരുടെ എണ്ണം 763 ആയി.

യു പി, ബീഹാര്‍ സ്വദേശികളാണ് ഇങ്ങനെ നാടുകടത്തിപ്പെട്ടവരില്‍ ഭൂരിഭാഗവും. സൗദി എയര്‍ലൈന്‍സിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. 150 ഇന്ത്യക്കാര്‍ കൂടി നാടുകടത്തല്‍ കേന്ദ്രത്തിലുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൊഴില്‍, താമസ നിയമലംഘനത്തിന്റെ പേരില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന വ്യാപകമാണ്.

നിയമലംഘനത്തിന്റെ പേരില്‍ പിടിയിലായി തര്‍ഹീല്‍ അഥവാ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ ഇന്ത്യന്‍ എംബസി ഇടപെട്ട് ആവശ്യമായ രേഖകള്‍ ശരിയാക്കിയാണ് നാട്ടിലെത്തിക്കുന്നത്. ഇവരില്‍ ക്രിമിനല്‍ കേസുകളില്‍ പെടാത്തവരെ സൗദി സര്‍ക്കാരിന്റെ ചെലവിലാണ് അവരുടെ നാടുകളിലേക്ക് അയക്കാറുള്ളത്. 300 ഓളം പേര്‍ ഉണ്ടെങ്കില്‍ ഒരു വിമാനത്തില്‍ എല്ലാവരെയും അയക്കാറാണ് പതിവ്.

അതിനിടെ, റെസിഡന്‍സ് വിസയില്‍ (ഇഖാമ) രേഖപ്പെടുത്തിയതിന് വിരുദ്ധമായ ജോലികള്‍ ചെയ്യുന്നവരെ പിടികൂടുന്നതിന് സൗദി അധികൃതര്‍ പരിശോധന ശക്തമാക്കി. ഇതേത്തുടര്‍ന്ന് ഹൗസ് ഡ്രൈവര്‍ വിസയിലുള്ള നിരവധി പേര്‍ പിടിയിലായി. ഹൗസ് ഡ്രൈവര്‍ വിസയിലെത്തി വയറിംഗ്, പെയിന്റിംഗ്, ടൈല്‍സ് വര്‍ക്ക്, മേസന്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരാണ് തുറൈഫില്‍ പിടിയിലായത്.

പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പുലര്‍ച്ചെ തന്നെ പുതിയ കെട്ടിടങ്ങളില്‍ ജോലിക്കെത്താന്‍ ശ്രമിച്ച പലരും പിടിയിലായി. തൊഴിലാളികള്‍ യാത്ര ചെയ്ത വാഹനങ്ങള്‍ പിന്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പലരും പിടിയിലായത്. ഇഖാമയില്‍ ഡ്രൈവര്‍ പ്രൊഫഷനാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുകയാണ് പോലിസ് ചെയ്യുന്നത്. ആമില്‍ മന്‍സില്‍ അഥവാ വീട്ടു ജോലിക്കാരന്‍ എന്ന വിസയിലെത്തിയും ധാരാളം പേര്‍ മറ്റു ജോലികള്‍ ചെയ്യുന്നുണ്ട്.

സ്‌പോണ്‍സര്‍മാര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കിയാണ് മറ്റു ജോലികള്‍ ചെയ്യുന്നത്. എന്നാല്‍ സൗദിയില്‍ ഇത് നിയമ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. അനധികൃത താമസക്കാരെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡുകളില്‍ 16,397 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ഉള്‍പ്പെടെ ലംഘിച്ച് അനധികൃതമായി കഴിയുന്നവരാണ് അറസ്റ്റിലായത്. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സും (ജവാസാത്ത്) ചേര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഇത്രയേറെ പേര്‍ കുടുങ്ങിയത്. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടും.

റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ച് രാജ്യത്ത് താമിക്കുന്നവരാണ് അറസ്റ്റിലായവരില്‍ ഏറെയും. ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ്. 9,145 പേരാണ് ഈ കുറ്റത്തിന് പിടിയിലായത്. 5,793 പേര്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിനും 1,459 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതിനു പുറമെ, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 582 പേരെ അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരില്‍ 53 ശതമാനം പേര്‍ എത്യോപ്യക്കാരും 45 ശതമാനം പേര്‍ യമനികളും രണ്ടു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിച്ച 11 പേരെയും അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു.

അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുകയും യാത്രാസൗകര്യം ഒരുക്കുകയും ചെയ്ത 17 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. നിലവില്‍ നിയമലംഘനങ്ങളെ തുടര്‍ന്ന് പിടികൂടപ്പെട്ട 80,065 പേരാണ് നിയമ നടപടികള്‍ കാത്തുകഴിയുന്നത്. ഇവരില്‍ 67,886 പേര്‍ പുരുഷന്‍മാരും 12,197 പേര്‍ സ്ത്രീകളുമാണ്. നേരത്തേ നിയമ ലംഘനങ്ങള്‍ പിടികൂടപ്പെട്ടവരില്‍ 8,829 പേരെ നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു.

60,941 പേരുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട രാജ്യങ്ങളിലെ എംബസികളെയും കോണ്‍സുലേറ്റുകളെയും ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നത്. ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.